Tuesday 8 May 2007

യാജ്ഞവല്‍ക്യന്റെ ഛര്‍ദ്ദില്‍

കേരളത്തിലൂടെ ഒരു ട്രെയിന്‍ യാത്ര ചെയ്യുന്നത് വളരെ നാളുകള്‍ക്ക് ശേഷമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം തിരുവനന്തപുരത്തേക്ക് ഒരു യാത്ര. എത്ര നാളുകള്‍ക്ക് ശേഷമാണീ യാത്ര..സെപ്തംബര്‍ 11,2001 നു ശേഷം ആദ്യത്തെ എന്നാകും എന്റെ സുഹ്രൃത്തിനോടു ചോദിച്ചാല്‍ പറയുക.ക്ലിന്റണ്‍ പ്രസിഡന്റാകുന്നതിന് മുന്‍പെ, മോണിക്ക കേസ് പുറത്തായതിന് ശേഷം, ഡയാന കൊല്ലപ്പെട്ടതിന് മുന്‍പേ എന്നിങ്ങനെയാണ് അവന്‍ എപ്പോളും ഒരു സംഭവം നടന്ന സമയത്തിന് വിശേഷണം കൊടുക്കുക. ആദ്യമൊക്കെ എനിക്ക് ദേഷ്യം വരുമായിരുന്നു. പിന്നെ അതിലും ചില സത്യങ്ങളുണ്ടെന്ന് എനിക്ക് മനസ്സിലായി. ഒരു കാലഘട്ടത്തിലെ ഓര്‍മിക്കപ്പെടുന്ന സംഭവങ്ങളെ അടിസ്ഥാ‍നമാക്കി വേണം അപ്രധാ‍ന സംഭവങ്ങള്‍ ഓര്‍മിക്കപ്പെടേണ്ടത്. അവന്റെ മാതൃക പിന്തുടര്‍ന്ന് കൊണ്ട് ഞാന്‍ എന്റെ കോഴിക്കോട് ജീവിതവും തുടര്‍ന്നുള്ള കാലഘട്ടവും ഇന്ത്യ WTO അംഗം ആകുന്നതിനു മുന്‍പും പിന്‍പും എന്ന് പറയാറുണ്ടായിരുന്നു. എന്തായാലും ഈ യാത്രയും അങ്ങനെ എതോ ഒന്നില്‍ പെടുത്താവുന്ന ഒന്ന്..WTO ക്ക് ശേഷം, അല്ലെങ്കില്‍ സെപ്തംബര്‍ 11,2001 നു ശേഷം. എന്റെ തിരുവനന്തപുരം യാത്രക്ക് കാലഗണനാക്രമത്തില്‍ കൊടുക്കേണ്ട സ്ഥാനം യാത്രയില്‍ രസകരമായ ചില ചിന്തകള്‍ക്ക് വഴി തെളിക്കും എന്നോര്‍ത്ത് ഞാന്‍ വേണാട് എക്സ്പ്രസ്സിന്റെ വരവും കാത്ത് സിമന്റ് ബെഞ്ചില്‍ ഇരുന്നു.

പതിവുപോലെ ട്രെയിന്‍ 30 മിനുട്ട് വൈകിയാണ് എത്തിയത്. എന്റെ നേരെ മുന്നില്‍ കണ്ട കമ്പാര്‍ട്ട്മെന്റില്‍ തന്നെ ഞാ‍ന്‍ കയറി.കുറച്ച് തിരക്കുണ്ടായിരുന്നു. സത്യത്തില്‍ തീവണ്ടി യാത്രകളിലെ തിരക്ക് എനിക്ക് എന്നും ഇഷ്ടമായിരുന്നു. ഇത്രയധികം ആളുകളെ കാണാനും അവരുടെ വിചാരവികാരങ്ങള്‍ക്കൊപ്പം സഞ്ചരിക്കാനും ഇതിലും നല്ല ഒരു അവസരം വേറെ കിട്ടില്ല. കണ്ണ് കാണാത്തവര്‍, കാലില്ലാത്തവര്‍, പുസ്തകങ്ങളും സി.ഡി. കളും വില്‍ക്കുന്നവര്‍, ഭക്ഷണം വിതരണം ചെയ്യുന്നവര്‍ ഇങ്ങനെ നമ്മുടെ സമൂഹത്തിന്റെ ഒരു പരിഛേദം തന്നെയാണ് തീവണ്ടിയിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റുകള്‍. യാത്രയില്‍ ഒരു കൂട്ടത്തെ തിരിച്ചറിയുക എളുപ്പമാ‍ണ്. അവരുടെ മുഖത്തെ ക്ഷീണത്തിന്റെ അളവ് ഒരേ പോലെ ആയിരിക്കും... അവരെ എകോപിപ്പിച്ചു നിര്‍ത്തുന്ന ഒരു നേതാവ് അവര്‍ക്കുണ്ടാകും. അയാളുടെ ഊര്‍ജ്ജമായിരിക്കും മറ്റുള്ളവരെ മുന്നോട്ട് നയിക്കുന്നത്. എന്റെ അടുത്ത് നിന്നിരുന്ന യുവാവും അങ്ങനെയുള്ള എതോ ഒരു സംഘത്തലവനാണെന്ന് എനിക്ക് തോന്നി. അയാളുടെ സംസാരം കാതോര്‍ത്ത് അയാളുടെ കൂട്ടക്കാരെന്ന് തോന്നിക്കുന്ന കുറെ പേര്‍. എല്ലാവര്‍ക്കും എകദേശം ഒരേ പ്രായമാണെങ്കിലും ഇയാളുടെ മുഖത്തുള്ള ഉണര്‍വ് മറ്റാര്‍ക്കും ഉണ്ടെന്ന് എനിക്ക് തോന്നിയില്ല. എല്ലാ മുഖങ്ങളിലും പൊതുവായുള്ള വികാരം ഉല്‍ക്കണ്ട ആയിരുന്നു. “ഫിര്‍ ഭി ദില്‍ ഹേ ഹിന്ദുസ്താനി” എന്ന് പാടിക്കൊണ്ടുവന്ന ഒരു കുട്ടി ശ്രദ്ധ കുറച്ചു നേരം ആ കൂട്ടത്തില്‍ നിന്ന് പറിച്ച് നടാന്‍ കാരണമായി. അവന്റെ പാട്ടിന്റെ ശബ്ദം അകന്ന് പോയപ്പോളാണ് ഞാന്‍ വീണ്ടും ഇവരുടെ സംഭാഷണം കേട്ടത്.

“...നിങ്ങളുടെ അവകാശങ്ങള്‍ നിങ്ങള്‍ അറിയുന്നില്ല...അല്ലെങ്കില്‍ അധികാര കേന്ദ്രങ്ങളോടുള്ള അന്ധമായ വിധേയത്വം. ഒന്നിനെയും ചോദ്യം ചെയ്യാന്‍ നിങ്ങള്‍ തയ്യാറല്ല.ഈ അവസ്ഥ മാറണം...” അയാള്‍ തുടര്‍ന്ന് കൊണ്ടേ ഇരുന്നു. വീണ്ടും ശ്രദ്ധിക്കാനുള്ള ശ്രമങ്ങലെല്ലാം കാറ്റിന്റെ ശബ്ദം അല്ലെങ്കില്‍ തീവണ്ടിയുടെ ശബ്ദം , ഇതില്‍ എതെങ്കിലും ഒന്ന് നിരന്തരമായി പരാജയപ്പെടുത്തിക്കൊണ്ടിരുന്നു. ഇങ്ങനെയൊക്കെ സംസാരിക്കാന്‍ മാത്രം ഇവിടെ എന്തുണ്ടായി എന്ന് ഞാന്‍ ആലോചിക്കാതിരുന്നില്ല. ഈയിടെയായി മാധ്യമങ്ങളില്‍ കാണുന്ന പ്രധാനവാ‍ര്‍ത്തകള്‍ക്കപ്പുറമുള്ള എന്തോ ഒരു പ്രശ്നം ഇവരെ അലട്ടുന്നു എന്നു മാത്രമേ എനിക്ക് മനസ്സിലായുള്ളു. ഇവരുടെ സംഭാഷണം ഇഷ്ടപ്പെടാഞ്ഞിട്ടാണെന്ന് തോന്നുന്നു അടുത്തു നിന്നിരുന്ന യുവാവ് മൊബൈല്‍ ഫോണില്‍ നിന്നും പാട്ട് കേള്‍ക്കാന്‍ തുടങ്ങി.

അടുത്ത സ്റ്റേഷനില്‍ കുറച്ചുപേര്‍ ഇറങ്ങി.കിട്ടിയ സീറ്റില്‍ ഞാന്‍ ഇരിപ്പ് പിടിച്ചു. വായിക്കാന്‍ വാങ്ങിയ മാഗസിനില്‍ "youth for equality" നിറഞ്ഞ് നില്‍ക്കുന്നു. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെ ശിപായി ലഹള എന്ന് വിളിക്കണൊ എന്ന എനിക്കിപ്പോളും സംശയമാണ്. എന്റെ ചരിത്രത്തെ കുറിച്ചുള്ള വിലയിരുത്തലുകളെ വലിയ വിശ്വാസം ഇല്ലാത്തതുകൊണ്ട് മാ‍ഗസിനിലെ ചരിത്രകാരനോട് എനിക്ക് യോജിക്കാനും വിയോജിക്കാനും കഴിഞ്ഞില്ല. എന്തായാലും ഭഗത് സിംഹും സമത്വത്തിന് വേണ്ടി പൊരുതൂന്ന യുവത്വവും ഒരുപോലെ ആണെന്ന വിലയിരുത്തല്‍ സഹിക്കാന്‍ കഴിയാത്തതുകൊണ്ട് ഞാന്‍ വായന ഉപേക്ഷിച്ചു എന്റെ സഹയാത്രികരെ ശ്രദ്ധിക്കാന്‍ തുടങ്ങി. അധികാരകേന്ദ്രങ്ങളെ കുറിച്ചു സംസാരിച്ചിരുന്ന യുവാവ് ഇപ്പോള്‍ എന്റെ തൊട്ടടുത്താണ് ഇരിക്കുന്നത്. മാഗസിനില്‍ ഉള്ള എന്റെ അതൃപ്തി മനസ്സിലാക്കിയിട്ടെന്ന വണ്ണം അയാള്‍ എന്നെ നോക്കി ചിരിച്ചു. അപ്പോളെക്കൂം അയാളുടെ കൂട്ടരീല്‍ പലരും ഉറക്കം പിടിച്ചിരുന്നു. ഒരു സംഭാഷണം തരപ്പെടുത്താനുള്ള അവസരം അയാളുടെ ചിരി ഒരുക്കിത്തന്നു.
പോകുന്നത് തിരുവനന്തപുരത്തേക്കാണെന്നും അവര്‍ ഒരു 75-ഓളം പേര്‍ അതേ വണ്ടിയില്‍ തന്നെ ഉണ്ടെന്നും അയാള്‍ എന്നോട് പറഞ്ഞു.

“അവിടെ എന്താണ്, വല്ല സമ്മേളനവും ഉണ്ടോ”

“ഇല്ല സര്‍. അവിടെ നിന്ന് ഞങ്ങള്‍ക്ക് പുതിയ കൃഷിയുടുപ്പുകള്‍ വാങ്ങണം.”

എനിക്ക് അയാള്‍ പറഞ്ഞത് മനസ്സിലായില്ല. ഇങ്ങനെ ഒരുതരം ഉടുപ്പുകളെ പറ്റി ഞാന്‍ കേട്ടിട്ടില്ലായിരുന്നു.

“സര്‍... വളരെ രസകരമാണ് ഈ ഉടുപ്പുകള്‍ലുടെ കഥ. 1995-ല്‍ നമ്മുടെ സര്‍ക്കാരാണ് ഈ വിദേശനിര്‍മ്മിത ഉടുപ്പുകള്‍ ഞങ്ങള്‍ക്ക് നല്‍കിയത്. കൃത്യമായി പറഞ്ഞാല്‍ എന്റെ അച്ഛനും അമ്മക്കും നല്‍കിയത്. ഐക്യരാഷ്ട്ര സംഘടനയുടെ ദരിദ്രരാജ്യങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു പദ്ധതി.”

എന്റെ കോഴിക്കോട് ജീവിതം തുടങ്ങിയത് ആ വര്‍ഷമാണെന്നും ഇന്ത്യ WTO അംഗമായത് ആ വര്‍ഷമാണെന്നും ആവശ്യമില്ലെങ്കില്‍ കൂടെ ഞാന്‍ ഓര്‍ത്തു. യുവാവ് തുടര്‍ന്നു.

“എന്റെ ഗ്രാമം അതിനായി തിരഞ്ഞെടുക്കപ്പെട്ട ഒന്നായിരുന്നു. നീല നിറത്തില്‍ മഴക്കോട്ടുപോലെയുള്ള കുപ്പ്പായങ്ങള്‍. അവ ധരിച്ച് വേണം വയലില്‍ പണിയെടുക്കേണ്ടത്. ആദ്യം ഈ കുപ്പായം വേണ്ടെന്നാണ് അച്ഛന്‍ പറഞ്ഞത്. പിന്നെ സാധാരണവസ്ത്രങ്ങള്‍ക്ക് വില കൂടുതലായതു കൊണ്ടും ഇത് സൌജന്യമായത് കൊണ്ടും അച്ഛനും അമ്മയും ഇതിനായി ചേര്‍ന്നു. കൂട്ടത്തില്‍ ചെറിയ കുപ്പായങ്ങളും കൊടുത്തിരുന്നു. അവര്‍ തന്ന ഒരു കുപ്പായവും അന്ന് എനിക്ക് പാകമായില്ല. കുപ്പായം കിട്ടാതിരുന്നത്കൊണ്ട് മാത്രം ഞാന്‍ സ്കൂളില് പോകുമായിരുന്നു.”

“കുപ്പായമുള്ളവര്‍ കൃഷിപ്പണി ചെയ്യണം എന്നായിരുന്നോ നിയമം”

“അങ്ങനെയല്ല. കുപ്പായം വളരെ വിലപിടിച്ച ഒന്നാണ്. അതിന്റെ വില മാസം തവണകളായി അടക്കുവാന്‍ ആര്‍ക്കും കഴിവില്ലാത്തതുകൊണ്ട് അതു നിര്‍മിച്ച കമ്പനി ഞങ്ങളുടെ ഗ്രാമത്തില്‍ ഒരു ഡിപ്പോ തുറന്നിരുന്നു. കുപ്പായത്തിലെ സ്വെറ്റ് പോക്കറ്റുകളില്‍ നിന്ന് അവര്‍ വിയര്‍പ്പ് ശേഖരിക്കും.പിന്നെ അതു ക്ലീന്‍ ചെയ്ത് തിരികെ കൊടുക്കും. വിയര്‍പ്പിന്റെ അളവ് അനുസരിച്ച് ഒരു നിശ്ചിതസംഖ്യ കുപ്പായത്തിന്റെ വിലയായി കമ്പനിക്ക് പോകും. എന്റെ രണ്ട് അനിയന്മാര്‍ക്ക് മാത്രമേ കുപ്പായം പാകമായുള്ളൂ. അവരുടെ വിയര്‍പ്പ് ഒന്നിനുമാകാത്തതുകൊണ്ട് അച്ഛനും അമ്മക്കും കൂടുതല്‍ വിയര്‍ക്കെണ്ടി വന്നിരുന്നു.പിന്നീടവര്‍ എല്ലായ്പ്പോളും ഇതുതന്നെ ധരിക്കാന്‍ തുടങ്ങി.ഉണ്ടായിരുന്ന മറ്റ് വസ്ത്രങ്ങള്‍ കീറിയതാണ് കാരണം. മാസങ്ങള്‍ക്ക് ശേഷം കമ്പനി വിയര്‍പ്പിന്റെ വില പുതുക്കി നിശ്ചയിച്ചു. അതോടെ നാലുപേരുടെ വിയര്‍പ്പ് തികയാതായി. എന്നിട്ടും കമ്പനിയുടെ പറ്റുപുസ്തകത്തിലെ കണക്ക് തീര്‍ക്കാനായി അവര്‍ പാടത്ത് പൊയ്ക്കൊണ്ടിരുന്നു. ”

ലാഘവത്തോടെ അയാള്‍ പറഞ്ഞ് തീര്‍ത്തെങ്കിലും എന്റെ ഞെട്ടല്‍ മാറിയില്ല. എന്റെ മുഖഭാവം കണ്ടിട്ടാവണം അയാള്‍ പറഞ്ഞു.

“ഇതുവരെ ഈ കഥ എന്തുകൊകൊണ്ടുകേട്ടില്ല എന്നാകും സര്‍ ആലോചിക്കുന്നത്. ഞങ്ങള്‍ക്ക് വാര്‍ത്തകളില്‍ സ്ഥാനം നഷ്ടപ്പെട്ടിട്ട് എത്രയോ നാളുകളായി. ചിലപ്പോള്‍തോന്നും അന്ന് കുപ്പായം പാകമാ‍യിരുന്നെങ്കില്‍ എന്ന്. ഞാന്‍ വെറുതെ അക്ഷരാഭ്യാസം നേടി. ഇപ്പോ ഇതെല്ലാം വായിക്കാന്‍ പറ്റും, അറിയാന്‍ പറ്റും. ഒരുപക്ഷേ ഞാന്‍ കൂടെ വിയര്‍ത്തിരുന്നെങ്കില്‍ കമ്പനിയുടെ കടം വേഗം വീട്ടാമായിരുന്നു. ”

“ആരെങ്കിലും കടം വീട്ടിയിരുന്നോ”

“ആ ചോദ്യം പ്രസക്തമാണ് സര്‍. ആരും തന്നെ കടം വീട്ടിയിരുന്നില്ല. മാത്രമല്ല അന്നുമുതല്‍ കുപ്പായം ധരിച്ചിരുന്ന എന്റെ സഹോദരങ്ങളും മാതാപിതാക്കളും ഇപ്പോള്‍ തീരെ വിയര്‍ക്കാതായി. വിയര്‍പ്പ് വീഴാത്ത കൃഷിയിടങ്ങളില്‍ വിളവും ഇല്ലാതായി. വിയര്‍പ്പില്ലാത്ത കുപ്പായങ്ങളില്‍ നിന്ന് കമ്പനിക്ക് തിരിച്ചടക്കാനുള്ള പണം ലഭിക്കാതായി. ഇനി എന്ത് ചെയ്യണം എന്ന് അറിയാതെ ഇരിക്കുമ്പോളാണ് ‘95ല്‍ കുപ്പായം ലഭിക്കാത്തവരെ തേടി ഈ അവസരം വന്നത്. ഞങ്ങളുടെ ഗ്രാമത്തില്‍ ആകെ 75 പേര്‍.”

സര്‍ എന്ന വിളി ഒരു അസ്വസ്ഥത ഉണ്ടാക്കിയെങ്കിലും അതിനേക്കാള്‍ എന്നെ അലട്ടിയത് ഈ സംഭവങ്ങള്‍ ഞാന്‍ എന്തുകൊണ്ട് ഒരിക്കലും കേട്ടില്ല എന്ന ചോദ്യമാ‍ണ്. അയാള്‍ പറഞ്ഞത് ശരിയാണ്. പത്രങ്ങളുടെ മുന്‍പേജുകളും വാര്‍ത്താചാനലുകളിലെ ഫ്ലാഷ് ന്യൂസും മറ്റേതൊ ലോകത്തേക്കുള്ള ചൂണ്ടുപലകയാണ്. എനിക്ക് ചുറ്റും ഞാന്‍ കാണാത്ത ഈ ലോകത്ത് ഒരുപാടുപേരുണ്ട്. ഒരുപക്ഷേ ഞാന്‍ കാണുന്നതിലും കൂടുതല്‍.

“നാളെ ഞങ്ങള്‍ക്ക് പുതിയ കുപ്പായം കിട്ടും. ഞങ്ങളുടെ ഗ്രാമത്തില്‍ ചിലകുടുംബങ്ങളില്‍ ഇനി ആരും ശേഷിക്കുന്നില്ല. അവര്‍ക്ക് വേണ്ടി, അവരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ ഞങ്ങള്‍ നാളെ ശ്രമിക്കുന്നുണ്ട്. ഇല്ലെങ്കില്‍ ഞങ്ങളുടെ വിയര്‍പ്പിന്റെ ഒരു പങ്ക് അവര്‍ക്കും കൊടുക്കും. വേറെ വഴിയില്ല.”

“അങ്ങനെ കൊടുക്കാന്‍ എല്ലാവരും തയ്യാറാകുമോ”

ചിരിച്ചു കൊണ്ട് അയാള്‍ പറഞ്ഞു. “ഉള്ളവന്‍ ഇല്ലാത്തവന് കൊടൂത്താല്‍ സോഷ്യലിസ്റ്റ് ആകുമൊ എന്ന ഭയം ഞങ്ങള്‍ക്ക് ഇതുവരെ ഇല്ല സര്‍. എല്ലാരും സമ്മതിക്കും.”

അച്ഛനും അമ്മയും ഇപ്പോള്‍ എങ്ങനെ എന്ന ചോദ്യം യുവാവിനെ ചെറുതായി തളര്‍ത്തിയ പോലെ തോന്നി.അവരുടെ അസുഖം വിയര്‍പ്പ് വരാ‍ത്തതാണ്. ഈ കുപ്പായം കൊണ്ടാണോ അങ്ങനെ സംഭവിച്ചത് എന്ന് അയാള്‍ ഭയക്കുന്നു. എങ്കിലും അയാള്‍ സ്വയം അത് അണിയാന്‍ തീരുമാനിച്ചത് നിവൃത്തികേടുകൊണ്ടാണ്.വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അയാളും വിയര്‍ക്കാതാകും. പിന്നീട് അത് മരണത്തില്‍ അവസാനിക്കുമെന്നും അയാള്‍ പറഞ്ഞു.

“ഭയം തോന്നാറില്ലേ”

“ഇല്ല സര്‍. ബാക്കിയുള്ള ഈ 75 പേര്‍ അവിവാഹിതരാണ്. ഞങ്ങളുടെ വംശാവലി ഞങ്ങളോടെ അവസാനിക്കുന്നു. അല്ലെങ്കില്‍ ഞങ്ങള്‍ നീളം കുറഞ്ഞ കാലുമായി ജനിച്ച കുഞ്ഞുങ്ങളെ പോലെയാണ്. വളരൂമ്പോള്‍ രണ്ടുകാലും ഒരുപോലെ ആകും എന്ന് കരുതി ഇരിക്കും. രണ്ടു കാലും വളരുമെന്നും ഒരിക്കലും നീളവ്യത്യാസം പരിഹരിക്കപ്പെടില്ലെന്നും അറിയാന്‍ വര്‍ഷങ്ങള്‍ എടുക്കും...”

“ഒരു വിഷമം തോന്നറുള്ളത് എന്റെ വിദ്യാഭ്യാസം ഓര്‍ത്തിട്ടാ‍ണ്. അതിന്റെ കുറിച്ചും മന്ത്രിക്ക് എഴുതിയിരുന്നു. പുതിയ പദ്ധതിയില്‍ അതിനും വഴി ഉണ്ടെന്ന് അയാള്‍ വാക്ക് തന്നിട്ടുണ്ട്. ”

യാത്രക്കൊടുവില്‍ അയാളുടെ പേരെന്തെന്ന് ഞാന്‍ ചോദിച്ചു.
“യാജ്ഞവല്‍ക്യന്‍”

തെല്ലൊരു ഞെട്ടലോടെയാണ് ഞാന്‍ ആ പേര് കേട്ടത്.തുടര്‍ന്ന് എന്തെങ്കിലും ചോദിക്കും മുന്‍പെ അയാള്‍ കണ്ണടച്ച് ഉറങ്ങാന്‍ തുടങ്ങിയിരുന്നു.

തിരുവനന്തപുരത്ത് വണ്ടിയിറങ്ങി സുഹൃത്തിന്റെ വീട്ടിലെക്ക് നടക്കുമ്പോള്‍ യാജ്ഞവല്‍ക്യന്റെ ആവശ്യങ്ങള്‍ നിറവേറണേ എന്നും ആ‍ കുപ്പായം ആ ഗ്രാ‍മത്തിന്റെ ജീവന്‍ എടുക്കല്ലേ എന്നും ഞാ‍ന്‍ ആഗ്രഹിച്ചു.ആ കുപ്പായത്തിന്റെ അപകടങ്ങള്‍ അറിയാവുന്ന അയാള്‍ ആ ഗ്രാമത്തെ രക്ഷിക്കും എന്ന് ഞാന്‍ വിശ്വസിച്ചു. പിറ്റേന്ന് വൈകിട്ട് റെയില്‍വേ സ്റ്റേഷനില്‍ എത്തും വരെ ആ ആഗ്രഹങ്ങളും വിശ്വാസങ്ങളും ഞാന്‍ സൂക്ഷിച്ച് വച്ചു. ന്നീലക്കുപ്പായാങ്ങളും തൂ‍ക്കി നടന്ന് വരുന്ന അവരെ ഞാന്‍പെട്ടെന്ന് തിരിച്ചറിഞ്ഞു. എന്നാല്‍ അതില്‍ യാജ്ഞവല്‍ക്യന്‍ മാത്രം ഉണ്ടായിരുന്നില്ല. അയാളെ പറ്റി തിരക്കിയപ്പോള്‍ അയാളെ കാണാ‍ത്തത് കൊണ്ട് അവര്‍ മടങ്ങി എന്ന് പറഞ്ഞു. എന്നാല്‍ യാജ്ഞവല്‍ക്യന്റെ ആവശ്യങ്ങളൊക്കെ നടന്നു എന്ന് കൂട്ടത്തിലൊരാ‍ള്‍ പറഞ്ഞു.

അതെങ്ങനെ എന്റെ ചോദ്യത്തിന് മറുപടിയായി ഒരു കവര്‍ ഉയര്‍ത്തി കാണിച്ചു അതിലൊരാള്‍. “ഞങ്ങളുടെയും മക്കളുടെയും വിദ്യാഭ്യാസത്തിനാണ്.” നീങ്ങിക്കൊണ്ടിരിക്കുന്ന വ്ണ്ടിയിലേക്ക് സൂക്ഷിച്ച് നോക്കി ഞാന്‍ ആ കവറില്‍ എഴുതിയത് വായിച്ചു. “യാ‍ജ്ഞവല്‍ക്യന്റെ ഛര്‍ദ്ദില്‍”... അത് കഴിച്ച് വിദ്യ നേടാന്‍ അവര്‍ക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാകണ്ടെ... ഭോഗിക്കാനുള്ള വിയര്‍പ്പില്ലാതെ അവര്‍ക്കെവിടുന്ന് കുഞ്ഞുങ്ങള്‍... ഇതെല്ലാം അവരോട് പറയാന്‍ എനിക്ക് ഭാഷ വശമില്ല എന്ന് അപ്പോഴാണ് ഞാ‍ന്‍ തിരിച്ചറിഞ്ഞത്.