Friday 6 April 2007

ബൊമ്മനഹള്ളിയിലെ എരുമകള്‍

2004-ന്റെ അവസാനത്തിലാണ് ഞാന്‍ ഇവരെ പരിചയപ്പെടുന്നത്. ആ വര്‍ഷം എനിക്ക് കിട്ടിയ നല്ല സുഹൃത്തുക്കള്‍. ചാണകം നാറുന്ന പിന്‍കാലുകളും, ഉണങ്ങിപ്പിടിച്ച മൂത്രത്തില്‍ മുക്കിയടിക്കാനെന്ന പോലെ വീശിയാടുന്ന അറയ്ക്കുന്ന വാലും, ആരെയും കുത്താന്‍ കഴിയാത്ത വിധം വളഞ്ഞു പോയ കൊമ്പും... ഒരു സുഹൃത്തിന് വേണ്ട ഗുണവും മണവും നിറവും ഒന്നും ആ ജീവികള്‍ക്കുണ്ടായിരുന്നില്ല. പാല്‍ തുളുമ്പി നിറയുന്ന കുടം പോലുള്ള അകിടുകള്‍ ചുരത്താന്‍ തയ്യാറായിട്ടും, കറുപ്പും ചാരവും ചേര്‍ന്ന അവയുടെ നിറത്തിന്റെ വൃത്തികേട് സഹിക്കാന്‍ പറ്റാത്തതു കൊണ്ട് ഞങ്ങള്‍ അവയുടെ പാല്‍ നന്ദിനി എന്ന പേരില്‍ പാക്കറ്റുകളിലാക്കി കുടിച്ചു പോന്നു (ഇത് എന്റെ തോന്നലാണ്). ബേഗൂര്‍ റോഡിലും ഹോസൂര്‍ റോഡിലുമായി അവര്‍ ഒരു 40 പേരുണ്ടാകും (ഇത് എന്റെ മാത്രം കണക്കാണ്. കാനേഷുമാരിക്കാരുടേതല്ല).

വ്ലാദിമിര്‍ പുടിന്‍ ഇന്‍ഫോസിസ് സന്ദര്‍ശിച്ച ഒരു ദിവസമാണ് ഞാന്‍ ഇവരുമായി സൗഹൃദം സ്ഥാപിക്കുന്നത്. പതിവിലേറെ വാഹനങ്ങളും ഗതാഗതനിയന്ത്രണവും... ശബ്ദവും ചൂടും പൊടിയും സഹിക്കാന്‍ വയ്യാതെ ഞാന്‍ ഒരു മൂലക്ക് മാറി നില്‍ക്കുമ്പോളാണ് കൂട്ടത്തില്‍ വൃത്തിയുള്ള ഒരു എരുമ എന്റെ നേരെ നടക്കുന്നതായി എനിക്ക് തോന്നിയത്. റോഡില്‍ സൂര്യര‍ശ്മികളുടെ പ്രതിഫലനം കൊണ്ടും ആകപ്പാടെയുള്ള ഒരു പരിഭ്രമം കൊണ്ടും ഉള്ള ഒരു വിഭ്രാന്തിയാണെന്നാണ് ആദ്യം തോന്നിയത്. എന്നാല്‍ എന്റെ കയ്യിലുള്ള പുസ്തകത്തില്‍ തറച്ചു നോക്കി എന്റെ നേര്‍ക്ക് നടന്നു വന്നത്... അതെ... സാക്ഷാല്‍ എരുമ തന്നെ.

എരുമ: “ഹലോ... നിങ്ങളെ തന്നെ...”. ഞാന്‍ തിരിഞ്ഞ് നോക്കുന്നത് കണ്ടിട്ടാവണം അങ്ങനെ പറഞ്ഞത്.

“ഞാനോ...". വാക്കുകള്‍ പുറത്ത് വന്നില്ല.

“നമുക്കല്പം നടന്നാലോ? എന്തു തോന്നുന്നു?

“ഈ ചൂടില്‍, ഗതാഗതക്കുരുക്കില്‍ എങ്ങോട്ട് പോകാന്‍?" അത്രയും പറയാന്‍ അല്പം ധൈര്യം കിട്ടി. എരുമയുടെ മലയാളം പരുക്കനെങ്കിലും ചതിവില്ലാത്തതാണെന്ന് തോന്നി.

“എന്റെ പുറകേ നടന്നോളൂ... വഴി താനെ ഉണ്ടാകും.” ആത്മവിശ്വാസം ഉള്ള മറുപടി... ഞാന്‍ താനെ നടന്നു തുടങ്ങി.

“എന്റെ കാല്‍പ്പാടുകള്‍ മാത്രം നോക്കിയാല്‍ മതി. കാലും വാലും നിങ്ങള്‍ക്ക് അറപ്പുണ്ടാക്കും...”. എന്റെ മനസ്സറിഞ്ഞെന്ന പോലെ അയാള്‍... അല്ല... എരുമ.

ഇടത്തോട്ടൊരു തിരിവ്, വലത്തോട്ട് മറ്റൊന്ന്... ഞങ്ങള്‍ ഒരു തണലില്‍ എത്തി. എരുമ ചൂണ്ടിക്കാണിച്ചിടത്ത് ഞാന്‍ ഇരുന്നു. മുഖവുരകളില്ലാതെ എരുമ കാര്യത്തിലേക്ക് കടന്നു.

“താങ്കളുടെ കയ്യിലുള്ള ഈ പുസ്തകം... ഇതില്‍ താങ്കള്‍ വിശ്വസിക്കുന്നുണ്ടോ?”. എന്റെ ഉത്തരത്തിനു കാത്തു നില്‍ക്കുന്നത് ഒരാള്‍ മാത്രമല്ല... നിരവധി എരുമകളാണ്. 40... 50... അല്ല, അവര്‍ ഒരുപാട് പേരുണ്ട്. അത്രയും സമയത്തിനിടക്ക് ഞാന്‍ ആദ്യമായി കയ്യിലിരിക്കുന്ന പുസ്തകത്തിലേക്ക് നോക്കി...

ഡോ.കാഞ്ച ഐലയ്യയുടെ “എരുമ ദേശീയത”... മുഖചിത്രത്തിലെ എരുമ എന്റെ വഴികാട്ടിയോ?... ഞാ‍ന്‍ തലയുയര്‍ത്തിയപ്പോള്‍, അവരുടെ ആകാംക്ഷ നിറഞ്ഞ മുഖങ്ങള്‍... ചോദ്യം ഒന്നുകൂടെ.

“താങ്കള്‍ ഇതില്‍ വിശസിക്കുന്നുണ്ടോ?”

കുഴഞ്ഞുപോയി.

വിശ്വസപ്രമാണങ്ങള്‍ക്കു മുന്നില്‍ പോലും വിശ്വസിക്കുന്നു എന്ന് ഒരു ചെറിയ അവിശ്വാസത്തോടെയാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്. ഇപ്പോള്‍, ഇവരോട് ഇവരെപറ്റി എന്തു പറയാന്‍?

ഞാന്‍ പുസ്തകം വായിച്ചില്ലെന്ന് കള്ളം പറഞ്ഞ് നോക്കി. അവസാനത്തെ പേജുകളില്‍ തിരുകിവച്ചിരിക്കുന്ന ബുക്ക്‌മാര്‍ക്ക്‌ കള്ളം പറയില്ലെന്ന് അവരെന്നെ ഓര്‍മപ്പെടുത്തി.

“ഞങ്ങള്‍ക്കറിയേണ്ടത്‌ ഇത്ര മാത്രം. താങ്കള്‍ അതില്‍ വിശ്വസിക്കുന്നുണ്ടോ?”

“മുഴുവനായും അവിശ്വസിക്കുന്നില്ല”

“എന്നുവച്ചാല്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നുമില്ല എന്നര്‍ത്ഥം. എന്നാല്‍ ഞങ്ങള്‍... ഇവിടെ കൂടിയവരാരും ഇതില്‍ വിശ്വസിക്കുന്നില്ല. ഒരു ജീവിതം കെട്ടിപ്പടുക്കാന്‍‌ വേണ്ടിയാണ് ഞങ്ങള്‍ ഇവിടെ എത്തിയത്. എന്നാല്‍ മാര്‍ഗ്ഗമധ്യേ ഒരു ഫോട്ടോ എടുക്കാനെന്നു പറഞ്ഞ് ഞങ്ങളെ ഇവിടെയാക്കി. നിങ്ങള്‍ കണ്ടുകാണും... സില്‍ക്ക് ബോര്‍ഡ് ഫ്ലൈ ഓവര്‍ കയറും മുന്‍പെ തുരുമ്പിച്ച ഒരു ബോര്‍ഡ്‌... ബാംഗ്ലൂര്‍ നഗരാതിര്‍ത്തി ഇവിടെ തുടങ്ങുന്നു എന്ന്. അവിടെ തടഞ്ഞ് നിര്‍ത്തിയാണ് ഞങ്ങളുടെ ഫോട്ടോ എടുത്തത്‌. താമസിക്കാന്‍ ഇവിടെ ഇടവും തന്നു. പിന്നീടൊരിക്കലും അവരെ കണ്ടില്ല. ഒടുവില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ആ ഫോട്ടോകള്‍ ഈ പുസ്തകച്ചട്ടയില്‍ ഞാന്‍ കണ്ടു. പുസ്തകത്തില്‍ അവരെ കുറിച്ച്‌ യാതൊരു വിവരവും ഇല്ലായിരുന്നു. പുസ്തകം മുഴുവന്‍ വായിച്ചിട്ടും അവര്‍ എന്തുകൊണ്ട്‌ ഞങ്ങളുടെ പടമെടുത്തു എന്ന് എനിക്ക് മനസ്സിലായില്ല. ഇന്ന് നിങ്ങളുടെ കയ്യില്‍ ഇതു കണ്ടപ്പോള്‍ നിങ്ങളോട് ചോദിക്കാം എന്നു കരുതി. രക്ഷയില്ലെന്ന്‌ മനസ്സിലായി. ക്ഷമിക്കണം... പൊയ്ക്കോളൂ”.

എന്ത്‌ ചെയ്യണം എന്ന്‌ എനിക്ക്‌ ഒരു തീര്‍ച്ചയും ഇല്ലായിരുന്നു. ഒടുവില്‍ ധൈര്യം സംഭരിച്ച് ഞാന്‍ ഇത്ര മാത്രം ചോദിച്ചു. “പടമെടുത്തതിന് പകരം അവര്‍ വാഗ്ദാനം ചെയ്തത് എന്തായിരുന്നു?”

“ഞങ്ങളെ ഇന്ദിരാനഗറിലെ പശുക്കള്‍ ആക്കാമെന്ന്... തവിട്ടുനിറവും ചുമന്നു തുടുത്ത അകിടുകളുമുള്ള, എല്ലാവരാലും പൂജിക്കപ്പെടുന്ന, കഴുത്തില്‍ മണി കെട്ടിയ...” അയാളുടെ തൊണ്ട ഇടറി. “ഇന്നും രാത്രികാലങ്ങളില്‍ അവര്‍ വരുന്നു... ഞങ്ങളുടെ കുഞ്ഞുങ്ങളുടെ നിറഞ്ഞ അകിടിലെ പാല്‍ ശുദ്ധമായ പശുവിന്‍ പാല്‍ എന്നു പറഞ്ഞ് പാക്കറ്റിലാക്കി വില്‍ക്കുന്നു... എന്നാല്‍ ഞങ്ങള്‍ ഇന്നും......”

പുടിന്‍ തിരിച്ചു പോയി. ഇനി തിരക്കൊഴിഞ്ഞ റോഡുകള്‍. ഒഴിഞ്ഞു കിടക്കുന്ന റോഡിലൂടെ മുന്നോട്ട് നടക്കുമ്പോള്‍ ഞാന്‍ ഒന്ന്‍ മനസ്സിലാക്കി... ബാംഗ്ലൂര്‍... എന്നും പശുവിന്‍പാല്‍ കുടിക്കുന്ന പശുക്കളില്ലാത്ത നഗരമാണെന്ന്.

ഇന്ന്‌ നഗരാതിര്‍ത്തി ബൊമ്മനഹള്ളിക്കും അപ്പുറം എവിടെയോ ആണ്. എന്നാല്‍ ബൊമ്മനഹള്ളിയിലെ എരുമകള്‍ നഗരാതിര്‍ത്തി രേഖപ്പെടുത്തിയ പഴയ ആ ഫലകത്തിനടുത്ത് ഇന്ദിരാനഗറിലെ പശുക്കളാകാന്‍ കൊതിച്ചു കിടക്കുന്നു.

ഇടക്കെങ്കിലും അവയോട്‌ സത്യം പറയാന്‍ എനിക്ക് തോന്നും. പിന്നെ എന്റെ സത്യങ്ങളെ എനിക്കു തന്നെ വിശ്വാസമില്ലെന്ന് ഞാന്‍ എന്നോടു തന്നെ പറയും.

19 comments:

കെ.പി said...

ബേഗൂര്‍ റോഡില്‍ വഴി മുടക്കിക്കിടന്ന എരുമകളിലൊന്ന് ഒരിക്കല്‍ എന്നോട് പറഞ്ഞത്‌..

Anonymous said...

കെ.പി,

താങ്കളുടെ എല്ലാ പോസ്റ്റുകളും ഒറ്റയിരുപ്പിനാണ് വായിച്ചത് (വിഷ്ണുവിനും ഗൂഗിള്‍ റിഡറിനും നന്ദി).

അഭിനന്ദിക്കുക എളുപ്പമല്ലാത്ത ജോലിയാണ്, എന്നാലും ഇത്രയെങ്കിലും പറയുന്നു, ഏറ്റവും തീ‍വ്രമായത് ബൊമ്മനഹള്ളിയിലെ എരുമകള്‍ തന്നെ. മലയാളം ബ്ലോഗ് ലോകത്തിന് അത്രയൊന്നും പരിചിതമല്ലാത്ത ഒരു കനം (രാഷ്ട്രീയമായത് തന്നെ) അതിനുണ്ട്. നിലനിര്‍ത്തുക, ഇതേ തീവ്രതയോടെ.

ചില നേരത്ത്.. said...

KP,
Superb!! well read.
Thanks and sorry for English

മൂര്‍ത്തി said...

കൊള്ളാം..ഒരു സംശയം..എരുമയെ അയാള്‍ എന്നാണോ അവള്‍ എന്നാണോ വിളിയ്ക്കേണ്ടത്?

മൊഴിയില്‍ ‘ന്റെ’ലഭിക്കുവാന്‍ 'nte'ആണ് വേണ്ടത്.

തുടരുക ഈ എഴുത്ത്...ആശംസകള്‍..

Unknown said...

ആസ്വദിച്ച് വായിച്ചു. അസ്സലായിരിക്കുന്നു.

കെ.പി said...

അബ്ദു..നന്ദി. തീവ്രത നിലനിര്‍ത്താന്‍ ആവത് ശ്രമിക്കാം.തുടര്‍ന്നും അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.

“ചില നേരത്ത്”...നന്ദി.

മൂര്‍ത്തി...എരുമയുടെ എതിര്‍ലിംഗം എന്താണെന്നറിയാത്തതുകൊണ്ട് എന്നു കൂട്ടിക്കോളു.അക്ഷരതെറ്റുകള്‍ ചൂണ്ടിക്കാട്ടിയതിന് നന്ദി.ഞാന്‍ ഒരു തുടക്കക്കാരനാണ്.തിരുത്തലുകള്‍ തുടര്‍ന്നുള്ള പോസ്റ്റുകളില്‍.

ദില്‍ബാസുരന്‍..വളരെ നന്ദി.

മൂര്‍ത്തി said...

എരുമയുടെ എതിര്‍ലിംഗം പോത്ത് ആണ്.

qw_er_ty

കെ.പി said...

ബൊമ്മനഹള്ളിയില്‍ പോത്തുകളില്ലായിരുന്നു മാഷേ..അല്ലെങ്കില്‍ ഉള്ളവയെല്ലാം എരുമകളായിരുന്നു.

കെ.പി said...

അയാള്‍ എന്ന പ്രയോഗം ശരിയായില്ല മൂര്‍ത്തി.ചൂണ്ടിക്കാട്ടിയതിന് നന്ദി.
ബാക്കി പറഞ്ഞതെല്ലാം കളിയായിരുന്നു.

മൂര്‍ത്തി said...

ഹാഹാ
ശരി ശരി..
:)
qw_er_ty

Jack Rabbit said...

KP,
Ippozhanu ee masathe posts ellam vayichathu. Nannayittundu ellam Bommanhalli prathyekichu

കുറുമാന്‍ said...

കെ.പി,

നന്നായിരിക്കുന്നു.

കെ.പി said...
This comment has been removed by the author.
കുട്ടന്‍സ്‌ | S.i.j.i.t.h said...

വൈകിയാണു വായിച്ചത്..വളരെയധികം നന്നായിരിക്കുന്നൂ..

അപ്പു ആദ്യാക്ഷരി said...

നല്ല ലേഖനം. എന്തുകൊണ്ടാണ് ബാംഗ്ലൂര്‍ എരുമനിരോധനമുള്ള നഗരമായി മാറിയത് എന്നുകൂടി പറയൂ.

Anonymous said...

kp. valare nannayi.ithupolathe chinthodheepakamaya rachanakal iniyum pratheekshikkunnu. - sanjeev

Sushen :: സുഷേണന്‍ said...

നല്ല ആശയം. അബ്ദു പറഞ്ഞതു പോലെ, ഈ തീവ്രത നിലനിര്‍ത്തുക.

ദൃശ്യന്‍ said...

രാജേഷ്/കെ.പി

അഭിനന്ദനങ്ങള്‍!!!

ബര്‍മ ബസാര്‍ , ബൊമ്മനഹള്ളിയിലെ എരുമകള്‍ , അച്ഛന്‍ , പല്ലിയും ചിലന്തിയും - ഈ പോസ്റ്റുകള്‍ വായിച്ചു - ഒഡ്രാഡെക്കിന്‍‌റ്റെ ഡീറ്റൈയില്‍‌സ് അടക്കം. ഒരു പോസ്റ്റിനെയും കുറിച്ച് ആധികാരികമായി പറയാന്‍ എന്‍‌റ്റെ വിജ്ഞാനം മതിയാകില്ല എന്ന് തോന്നിയതിനാല്‍ അതിന് മുതിരുന്നില്ല.

ചുറ്റും നടക്കുന്ന ‘തൊടാനാകാത്ത’ പ്രശ്നങ്ങളിലുള്ള ഒരു സാധാരണക്കാരന്‍‌റ്റെ വ്യാകുലത എല്ല പോസ്‌റ്റുകളിലും കണ്ടു, തിരിച്ചറിഞ്ഞു, മനസ്സിലായി. ഒരേപോലത്തെ മനസ്സുകള്‍ ഒരുപാടുണ്ട് ലോകത്ത് എന്നറിഞ്ഞതില്‍ സന്തോഷം തോന്നി!

തുടര്‍ന്നും ഒരുപാടെഴുതുക.... മനസ്സിലെ കനലുകള്‍ക്ക് ഇതേ തീവ്രത പകര്‍ന്നു കൊണ്ട് ഇനിയും ഒരുപാടെഴുതുക, അളവ് കുറഞ്ഞാലും,നല്ലത് മാത്രം!

സസ്നേഹം
ദൃശ്യന്‍

Kalesh Kumar said...

കെ.പീ, നന്നായിട്ടുണ്ട്!

ഒരിടയ്ക്ക് ബൂലോഗത്ത് ഏറ്റവും കൂടുതല്‍ കമന്റിടുന്ന ആളായിരുന്നു ഞാന്‍ (ആരുമിട്ടില്ലേലും കലേഷ് കമന്റിടും എന്നൊക്കെ പറഞ്ഞിരുന്നു പലരും). ഇപ്പോള്‍ ബ്ലോഗ് വായന വളരെ കുറവാണ് - കമന്റിടലും....

ഞാനിത് കണ്ടിരുന്നില്ല. ഇപ്പോഴാണിത് വായിച്ചത്. നന്നായിട്ടൂണ്ട്!