Monday 20 August 2007

അംഗുലീമാലന്‍

“സാറിന് ശില്‍പ്പങ്ങള്‍ വേണോ?” ചോദ്യത്തിന്റെ ദിശയില്‍ ഇരുപത് വയസ്സ് തോന്നിക്കുന്ന ഒരു പയ്യന്‍. അവന്റെ കയ്യില്‍ ഒരു മരത്തട്ടില്‍ നിറയെ ശില്‍പ്പങ്ങള്‍...ഒറ്റനോട്ടത്തില്‍ അവ ആനക്കൊമ്പുകൊണ്ടുണ്ടാക്കിയവയാ‍ണെന്ന് തോന്നും. ദൈവങ്ങളും ചില സ്ഥിരം രൂപങ്ങളും ഒക്കെ ആ കൂട്ടത്തിലുണ്ട്. പൊതുവെ വഴിക്കച്ചവടക്കാരില്‍ നിന്ന് ശില്പങ്ങള്‍ വാങ്ങുന്ന ശീലം എനിക്കില്ലാത്തതുകൊണ്ട് ഞാന്‍ അവനെ അത്ര ശ്രദ്ധിച്ചില്ല. എന്നാല്‍ അവന്‍ പിന്തിരിയാന്‍ തയ്യാറായിരുന്നില്ല..”സര്‍, ഇതിലൊന്ന് വാങ്ങിക്കൂ. സാറിന്റെ സ്വീകരണമുറിയില്‍ ഇവക്ക് നല്ല ഭംഗിയുണ്ടാകും.”
ആ വാക്കുകള്‍ കേട്ട് ഞാന്‍ അമ്പരന്നു. എന്റെ സ്വീകരണമുറിയെ പറ്റി അവനെങ്ങനെ അറിയാം എന്നതായി ചിന്ത. എന്തായാലും ശില്‍പ്പങ്ങള്‍ നോക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. ഒരു വിരലിനോളം നീളമുള്ള രൂപങ്ങള്‍.. അവ പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ തീര്‍ത്തതാണെന്നും, എന്നാല്‍ നല്ല തിളക്കമുള്ളവയാണെന്നും അവന്‍ പറഞ്ഞു. എഴുപത്തഞ്ച് രൂപക്ക് കൊടുക്കുന്ന അവ എനിക്ക് അറുപത് രൂപക്ക് തരാമെന്നും എന്റെ സ്വീകരണമുറിയില്‍ ഇവയോളം ഭംഗി വേറെ ഒന്നിനും ഉണ്ടാകില്ലെന്നും അവന്‍ തീര്‍ത്ത് പറഞ്ഞപ്പോള്‍ ഞാന്‍ കുറെ രൂപങ്ങള്‍ വാങ്ങി. അവ ദൈവങ്ങളുടേതാകരുതെന്ന് ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എല്ലാം എടുത്തു കഴിഞ്ഞപ്പോള്‍ അവന്‍ എനിക്കൊരു കുഞ്ഞു ശില്‍പ്പം തന്നു.ഒരു മുഖം, ഒരു കുഞ്ഞിന്റെ മുഖം... ഇതിന് വില തരേണ്ട എന്നൊരു ആശ്വാസവാക്കും. എല്ലാറ്റിനും ചേര്‍ത്ത് തന്നെ ഞാന്‍ വില കൊടുത്തു. ചെറിയ ശില്പത്തിന്റെ വില അവനെ നിര്‍ബന്ധിച്ച് വാങ്ങിപ്പിക്കേണ്ടി വന്നു എന്ന് മാത്രം.

ആ പാര്‍ക്കിലേക്ക് പിന്നീട് നടത്തിയ യാത്രകളിലൊന്നും അവനെ ഞാന്‍ കണ്ടതേയില്ല..ഇടക്കെങ്കിലും അവനെ ഒന്ന് കണ്ടിരുന്നെങ്കില്‍ എന്ന് തോന്നിയിരുന്നു...മറ്റൊന്നും കൊണ്ടല്ല...സ്വീകരണമുറിയിലെ ആള്‍രൂപങ്ങള്‍ എനിക്ക് മാത്രമല്ല എന്നെ കാണാനെത്തുന്നവര്‍ക്കും പ്രിയപ്പെട്ടതായിരുന്നു.ചെറുവിരലില്‍ കൊത്തിയതെന്ന് തോന്നുന്ന ആ കുഞ്ഞുമുഖം പലര്‍ക്കും ഏറെ ഇഷ്ടമായി. അവനെ കാണണമെന്നും അഭിനന്ദിക്കണമെന്നും മനസ്സില്‍ ഉണ്ടായിരുന്നു.യാദൃശ്ചികമായി അന്ന് അവനെ കണ്ടപ്പോള്‍ പക്ഷേ അതൊന്നും എനിക്ക് ചെയ്യാന്‍ സാധിച്ചില്ല. പ്ലാസ്റ്റര്‍ ഓഫ് പാരീസിന്റെ വരവ് നിലച്ച കാരണം ശില്‍പ്പങ്ങള്‍ ഉണ്ടാക്കാനാകുന്നില്ലെന്ന് അവന്‍ പറഞ്ഞു. ഒറ്റനോട്ടത്തില്‍ തന്നെ അവന്‍ എന്നെ തിരിച്ചറിഞ്ഞതിലായിരുന്നു എനിക്ക് അദ്ഭുതം. ദൈവങ്ങളെ ഒന്നും വാങ്ങാഞ്ഞതുകൊണ്ട് അവന്‍ എന്നെ പ്രത്യേകമാ‍യി ഓര്‍ത്തതെന്ന് പറഞ്ഞു. കുറച്ചു നേരം മടിച്ച് നിന്ന ശേഷം അവന്‍ എന്നോട് അമ്പത് രൂപ ചോദിച്ചു. നാളെ ഇവിടെ വച്ച് സാറിന് തിരികെ തരാം. പിന്നെ ഇനി പി.ഓ.പി വന്നാല്‍ ആദ്യം ഒരു ശില്‍പ്പം സാറിനുള്ളതെന്നു വാഗ്ദാനവും. പൈസ എന്തിനെന്ന് ചോദിച്ചപ്പോള്‍ അനിയത്തിക്ക് പനി ഉണ്ടെന്നും അവന് പ്ലാസ്റ്റര്‍ ഓഫ് പാരീസ് നല്‍കുന്നയാളിന്റെ സുഹൃത്തും അയല്‍ക്കാരനുമായ ഒരു ഡോക്ടറെ കാണിച്ചെന്നും അവള്‍ ആശുപത്രിയില്‍ ആണെന്നും ചില അത്യാവശ്യത്തിനാണ് അതെന്നും ഒറ്റ ശ്വാസത്തില്‍ പറഞ്ഞ് അവന്‍ പെട്ടെന്ന് എങ്ങോട്ടോ മറഞ്ഞു.

കുറച്ച് നേരം കൂടെ അവന്‍ നിന്നിരുന്നെങ്കില്‍ അഭിനന്ദനങ്ങളറിയിക്കാനും പിന്നെ അവന്റെ കരവിരുതിന് പറ്റിയ എന്തെങ്കിലും നല്ല തൊഴില്‍ പരിശീലിക്കുന്നതിനെ പറ്റി പറയണമെന്നും ഉണ്ടായിരുന്നു. അവന്റെ വരവ് ആ അമ്പത് രൂപ വാങ്ങിക്കാന്‍ ഉള്ള ഒന്നായിരുന്നോ എന്ന് പോലും തോന്നി. പറ്റുമെങ്കില്‍ നാളെ അവനെക്കുറിച്ച് കൂടുതല്‍ അറിയണം എന്ന് ഞാന്‍ തീര്‍ച്ചപ്പെടുത്തി.

പിറ്റേന്ന് പാര്‍ക്കിലെത്തിയപ്പോള്‍ അവനെ അവിടെ കാണും എന്ന തോന്നല്‍ നേര്‍ത്ത് ഇല്ലാതായിരുന്നു. എന്നാല്‍ അവന്‍ അവിടെ എന്നെ കാത്ത് നില്‍പ്പുണ്ടായിരുന്നു. പന്ത്രണ്ട് രൂപങ്ങള്‍ അവന്‍ ഉണ്ടാക്കിയിരിക്കുന്നു..മരത്തട്ടിലെ പൊടിയെല്ലാം തുടച്ച് അവന്‍ അവയെ
വൃത്തിയായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
“സര്‍, ഇന്നെനിക്ക് സ്ഥിരം തരുന്ന പത്ത് രൂപങ്ങള്‍ക്ക് പകരം രണ്ടെണ്ണം അധികം കിട്ടി. അതില്‍ ഒന്ന് നിങ്ങള്‍ക്ക് വെറുതെ തരാം. അതിന് സര്‍ വിലയൊന്നും തരരുത്.” അമ്പത് രൂപ മടക്കി തന്നു കൊണ്ട് അവന്‍ പറഞ്ഞു. ഞാന്‍ സമ്മതിക്കുകയും ചെയ്തു. അവര്‍ തരുന്ന പ്ലാസ്റ്റര്‍ ഓഫ് പാരീസ് വടികളില്‍ അവന്‍ രൂപങ്ങള്‍ തീര്‍ക്കുന്നതെങ്ങനെ എന്ന് അടുത്ത തവണ പറയാം എന്ന് എനിക്ക് വാക്ക് തന്നു. തിരിഞ്ഞ് നടക്കും മുന്‍പേ അവന്റെ സഹോദരിയുടെ അസുഖത്തെ പറ്റി ഞാന്‍ ചോദിച്ചു.

“അവള്‍ക്ക് പെട്ടെന്ന് സുഖപ്പെട്ടു.ഒരു ഓപ്പറേഷന്‍ വേണ്ടി വന്നു. അമ്മ എപ്പോളും പറയാറുണ്ട്... അവള്‍ ഭാഗ്യമുള്ളവളാണെന്ന്. ആറ് വിരലുകളുള്ളവര്‍ ഭാഗ്യമുള്ളവരത്രേ. ഇവള്‍ക്കാണെങ്കില്‍ രണ്ടു കൈകളിലും ഉണ്ട് ആറ് വിരലുകള്‍.. അവളെ തീയേറ്ററില്‍ നിന്ന് പുറത്തെത്തിക്കും മുന്‍പേ ഇതു വിറ്റ് തീര്‍ത്ത് എനിക്ക് അവിടെ എത്തണം.” അവന്‍ വെറുതെ തന്ന ശില്‍പ്പത്തിന് പുറമെ ഒരെണ്ണം കൂടെ വാങ്ങി അതിന്റെ വിലയും കൊടുത്തു ഞാന്‍ അവനോട് യാത്ര പറഞ്ഞു പിരിഞ്ഞു. അവന്റെ സന്തോഷത്തില്‍ എനിക്കും ഒരു സുഖം തോന്നി.

നാളുകള്‍ക്ക് മുന്‍പെ വാങ്ങിയ പത്ത് ശില്‍പ്പങ്ങള്‍ക്കൊപ്പം ഞാന്‍ ഇന്നത്തെ രണ്ടെണ്ണം കൂടെ ചേര്‍ത്ത് വച്ചു..മൊത്തം പന്ത്രണ്ടെണ്ണം..പെട്ടെന്ന് മനസ്സില്‍ പന്ത്രണ്ട് വിരലുകളുള്ള അവന്റെ കുഞ്ഞുസഹോദരിയെ ഓര്‍മ്മ വന്നു. അലമാരയില്‍ ഇരിക്കുന്ന ശില്പങ്ങള്‍ പന്ത്രണ്ട് വിരലുകളായതായും അവ ചലിക്കുന്നതായും എനിക്ക് തോന്നി.. അസ്വസ്ഥമായ മനസ്സോടെ പുറത്തിറങ്ങി പാര്‍ക്കിലേക്ക് നടന്ന ഞാന്‍ ഒരു ചെറിയ ഇടവഴിയില്‍ ഒരു പന്ത്രണ്ടുകാരിയുടെ ശരീരത്തിനടുത്ത് വിലപിക്കുന്ന ഒരു സ്ത്രീയെ കണ്ടു. തിരിഞ്ഞു നടക്കാന്‍ തുടങ്ങിയ എന്റെ അടുത്തെക്ക് ഓടി വന്ന ആ ഇരുപതുകാരന്‍ ബാക്കിയുള്ള പത്ത്...അല്ല...ഇരുപത് ശില്പങ്ങള്‍ എനിക്ക് നീട്ടി...
“സര്‍ ഇവ കൊണ്ട് ചതുരംഗം വക്കണം..സാറിന്റെ സ്വീകരണമുറിയില്‍...”
ബാക്കി എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞില്ല...അവന്റെ നീട്ടിയ കൈകള്‍ കണ്ട് ഞാന്‍ ഞെട്ടി..അവന്റെ നീട്ടിയ കൈകളില്‍ വിരലുകള്‍ ഇല്ലായിരുന്നു. അവ ആനയും, തേരും കുതിരയും, കാലാളും, രാജ്ഞിയും രാജാവുമൊക്കെയായി എന്റെ സ്വീകരണമുറിയിലേക്ക്...

Tuesday 8 May 2007

യാജ്ഞവല്‍ക്യന്റെ ഛര്‍ദ്ദില്‍

കേരളത്തിലൂടെ ഒരു ട്രെയിന്‍ യാത്ര ചെയ്യുന്നത് വളരെ നാളുകള്‍ക്ക് ശേഷമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം തിരുവനന്തപുരത്തേക്ക് ഒരു യാത്ര. എത്ര നാളുകള്‍ക്ക് ശേഷമാണീ യാത്ര..സെപ്തംബര്‍ 11,2001 നു ശേഷം ആദ്യത്തെ എന്നാകും എന്റെ സുഹ്രൃത്തിനോടു ചോദിച്ചാല്‍ പറയുക.ക്ലിന്റണ്‍ പ്രസിഡന്റാകുന്നതിന് മുന്‍പെ, മോണിക്ക കേസ് പുറത്തായതിന് ശേഷം, ഡയാന കൊല്ലപ്പെട്ടതിന് മുന്‍പേ എന്നിങ്ങനെയാണ് അവന്‍ എപ്പോളും ഒരു സംഭവം നടന്ന സമയത്തിന് വിശേഷണം കൊടുക്കുക. ആദ്യമൊക്കെ എനിക്ക് ദേഷ്യം വരുമായിരുന്നു. പിന്നെ അതിലും ചില സത്യങ്ങളുണ്ടെന്ന് എനിക്ക് മനസ്സിലായി. ഒരു കാലഘട്ടത്തിലെ ഓര്‍മിക്കപ്പെടുന്ന സംഭവങ്ങളെ അടിസ്ഥാ‍നമാക്കി വേണം അപ്രധാ‍ന സംഭവങ്ങള്‍ ഓര്‍മിക്കപ്പെടേണ്ടത്. അവന്റെ മാതൃക പിന്തുടര്‍ന്ന് കൊണ്ട് ഞാന്‍ എന്റെ കോഴിക്കോട് ജീവിതവും തുടര്‍ന്നുള്ള കാലഘട്ടവും ഇന്ത്യ WTO അംഗം ആകുന്നതിനു മുന്‍പും പിന്‍പും എന്ന് പറയാറുണ്ടായിരുന്നു. എന്തായാലും ഈ യാത്രയും അങ്ങനെ എതോ ഒന്നില്‍ പെടുത്താവുന്ന ഒന്ന്..WTO ക്ക് ശേഷം, അല്ലെങ്കില്‍ സെപ്തംബര്‍ 11,2001 നു ശേഷം. എന്റെ തിരുവനന്തപുരം യാത്രക്ക് കാലഗണനാക്രമത്തില്‍ കൊടുക്കേണ്ട സ്ഥാനം യാത്രയില്‍ രസകരമായ ചില ചിന്തകള്‍ക്ക് വഴി തെളിക്കും എന്നോര്‍ത്ത് ഞാന്‍ വേണാട് എക്സ്പ്രസ്സിന്റെ വരവും കാത്ത് സിമന്റ് ബെഞ്ചില്‍ ഇരുന്നു.

പതിവുപോലെ ട്രെയിന്‍ 30 മിനുട്ട് വൈകിയാണ് എത്തിയത്. എന്റെ നേരെ മുന്നില്‍ കണ്ട കമ്പാര്‍ട്ട്മെന്റില്‍ തന്നെ ഞാ‍ന്‍ കയറി.കുറച്ച് തിരക്കുണ്ടായിരുന്നു. സത്യത്തില്‍ തീവണ്ടി യാത്രകളിലെ തിരക്ക് എനിക്ക് എന്നും ഇഷ്ടമായിരുന്നു. ഇത്രയധികം ആളുകളെ കാണാനും അവരുടെ വിചാരവികാരങ്ങള്‍ക്കൊപ്പം സഞ്ചരിക്കാനും ഇതിലും നല്ല ഒരു അവസരം വേറെ കിട്ടില്ല. കണ്ണ് കാണാത്തവര്‍, കാലില്ലാത്തവര്‍, പുസ്തകങ്ങളും സി.ഡി. കളും വില്‍ക്കുന്നവര്‍, ഭക്ഷണം വിതരണം ചെയ്യുന്നവര്‍ ഇങ്ങനെ നമ്മുടെ സമൂഹത്തിന്റെ ഒരു പരിഛേദം തന്നെയാണ് തീവണ്ടിയിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റുകള്‍. യാത്രയില്‍ ഒരു കൂട്ടത്തെ തിരിച്ചറിയുക എളുപ്പമാ‍ണ്. അവരുടെ മുഖത്തെ ക്ഷീണത്തിന്റെ അളവ് ഒരേ പോലെ ആയിരിക്കും... അവരെ എകോപിപ്പിച്ചു നിര്‍ത്തുന്ന ഒരു നേതാവ് അവര്‍ക്കുണ്ടാകും. അയാളുടെ ഊര്‍ജ്ജമായിരിക്കും മറ്റുള്ളവരെ മുന്നോട്ട് നയിക്കുന്നത്. എന്റെ അടുത്ത് നിന്നിരുന്ന യുവാവും അങ്ങനെയുള്ള എതോ ഒരു സംഘത്തലവനാണെന്ന് എനിക്ക് തോന്നി. അയാളുടെ സംസാരം കാതോര്‍ത്ത് അയാളുടെ കൂട്ടക്കാരെന്ന് തോന്നിക്കുന്ന കുറെ പേര്‍. എല്ലാവര്‍ക്കും എകദേശം ഒരേ പ്രായമാണെങ്കിലും ഇയാളുടെ മുഖത്തുള്ള ഉണര്‍വ് മറ്റാര്‍ക്കും ഉണ്ടെന്ന് എനിക്ക് തോന്നിയില്ല. എല്ലാ മുഖങ്ങളിലും പൊതുവായുള്ള വികാരം ഉല്‍ക്കണ്ട ആയിരുന്നു. “ഫിര്‍ ഭി ദില്‍ ഹേ ഹിന്ദുസ്താനി” എന്ന് പാടിക്കൊണ്ടുവന്ന ഒരു കുട്ടി ശ്രദ്ധ കുറച്ചു നേരം ആ കൂട്ടത്തില്‍ നിന്ന് പറിച്ച് നടാന്‍ കാരണമായി. അവന്റെ പാട്ടിന്റെ ശബ്ദം അകന്ന് പോയപ്പോളാണ് ഞാന്‍ വീണ്ടും ഇവരുടെ സംഭാഷണം കേട്ടത്.

“...നിങ്ങളുടെ അവകാശങ്ങള്‍ നിങ്ങള്‍ അറിയുന്നില്ല...അല്ലെങ്കില്‍ അധികാര കേന്ദ്രങ്ങളോടുള്ള അന്ധമായ വിധേയത്വം. ഒന്നിനെയും ചോദ്യം ചെയ്യാന്‍ നിങ്ങള്‍ തയ്യാറല്ല.ഈ അവസ്ഥ മാറണം...” അയാള്‍ തുടര്‍ന്ന് കൊണ്ടേ ഇരുന്നു. വീണ്ടും ശ്രദ്ധിക്കാനുള്ള ശ്രമങ്ങലെല്ലാം കാറ്റിന്റെ ശബ്ദം അല്ലെങ്കില്‍ തീവണ്ടിയുടെ ശബ്ദം , ഇതില്‍ എതെങ്കിലും ഒന്ന് നിരന്തരമായി പരാജയപ്പെടുത്തിക്കൊണ്ടിരുന്നു. ഇങ്ങനെയൊക്കെ സംസാരിക്കാന്‍ മാത്രം ഇവിടെ എന്തുണ്ടായി എന്ന് ഞാന്‍ ആലോചിക്കാതിരുന്നില്ല. ഈയിടെയായി മാധ്യമങ്ങളില്‍ കാണുന്ന പ്രധാനവാ‍ര്‍ത്തകള്‍ക്കപ്പുറമുള്ള എന്തോ ഒരു പ്രശ്നം ഇവരെ അലട്ടുന്നു എന്നു മാത്രമേ എനിക്ക് മനസ്സിലായുള്ളു. ഇവരുടെ സംഭാഷണം ഇഷ്ടപ്പെടാഞ്ഞിട്ടാണെന്ന് തോന്നുന്നു അടുത്തു നിന്നിരുന്ന യുവാവ് മൊബൈല്‍ ഫോണില്‍ നിന്നും പാട്ട് കേള്‍ക്കാന്‍ തുടങ്ങി.

അടുത്ത സ്റ്റേഷനില്‍ കുറച്ചുപേര്‍ ഇറങ്ങി.കിട്ടിയ സീറ്റില്‍ ഞാന്‍ ഇരിപ്പ് പിടിച്ചു. വായിക്കാന്‍ വാങ്ങിയ മാഗസിനില്‍ "youth for equality" നിറഞ്ഞ് നില്‍ക്കുന്നു. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെ ശിപായി ലഹള എന്ന് വിളിക്കണൊ എന്ന എനിക്കിപ്പോളും സംശയമാണ്. എന്റെ ചരിത്രത്തെ കുറിച്ചുള്ള വിലയിരുത്തലുകളെ വലിയ വിശ്വാസം ഇല്ലാത്തതുകൊണ്ട് മാ‍ഗസിനിലെ ചരിത്രകാരനോട് എനിക്ക് യോജിക്കാനും വിയോജിക്കാനും കഴിഞ്ഞില്ല. എന്തായാലും ഭഗത് സിംഹും സമത്വത്തിന് വേണ്ടി പൊരുതൂന്ന യുവത്വവും ഒരുപോലെ ആണെന്ന വിലയിരുത്തല്‍ സഹിക്കാന്‍ കഴിയാത്തതുകൊണ്ട് ഞാന്‍ വായന ഉപേക്ഷിച്ചു എന്റെ സഹയാത്രികരെ ശ്രദ്ധിക്കാന്‍ തുടങ്ങി. അധികാരകേന്ദ്രങ്ങളെ കുറിച്ചു സംസാരിച്ചിരുന്ന യുവാവ് ഇപ്പോള്‍ എന്റെ തൊട്ടടുത്താണ് ഇരിക്കുന്നത്. മാഗസിനില്‍ ഉള്ള എന്റെ അതൃപ്തി മനസ്സിലാക്കിയിട്ടെന്ന വണ്ണം അയാള്‍ എന്നെ നോക്കി ചിരിച്ചു. അപ്പോളെക്കൂം അയാളുടെ കൂട്ടരീല്‍ പലരും ഉറക്കം പിടിച്ചിരുന്നു. ഒരു സംഭാഷണം തരപ്പെടുത്താനുള്ള അവസരം അയാളുടെ ചിരി ഒരുക്കിത്തന്നു.
പോകുന്നത് തിരുവനന്തപുരത്തേക്കാണെന്നും അവര്‍ ഒരു 75-ഓളം പേര്‍ അതേ വണ്ടിയില്‍ തന്നെ ഉണ്ടെന്നും അയാള്‍ എന്നോട് പറഞ്ഞു.

“അവിടെ എന്താണ്, വല്ല സമ്മേളനവും ഉണ്ടോ”

“ഇല്ല സര്‍. അവിടെ നിന്ന് ഞങ്ങള്‍ക്ക് പുതിയ കൃഷിയുടുപ്പുകള്‍ വാങ്ങണം.”

എനിക്ക് അയാള്‍ പറഞ്ഞത് മനസ്സിലായില്ല. ഇങ്ങനെ ഒരുതരം ഉടുപ്പുകളെ പറ്റി ഞാന്‍ കേട്ടിട്ടില്ലായിരുന്നു.

“സര്‍... വളരെ രസകരമാണ് ഈ ഉടുപ്പുകള്‍ലുടെ കഥ. 1995-ല്‍ നമ്മുടെ സര്‍ക്കാരാണ് ഈ വിദേശനിര്‍മ്മിത ഉടുപ്പുകള്‍ ഞങ്ങള്‍ക്ക് നല്‍കിയത്. കൃത്യമായി പറഞ്ഞാല്‍ എന്റെ അച്ഛനും അമ്മക്കും നല്‍കിയത്. ഐക്യരാഷ്ട്ര സംഘടനയുടെ ദരിദ്രരാജ്യങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു പദ്ധതി.”

എന്റെ കോഴിക്കോട് ജീവിതം തുടങ്ങിയത് ആ വര്‍ഷമാണെന്നും ഇന്ത്യ WTO അംഗമായത് ആ വര്‍ഷമാണെന്നും ആവശ്യമില്ലെങ്കില്‍ കൂടെ ഞാന്‍ ഓര്‍ത്തു. യുവാവ് തുടര്‍ന്നു.

“എന്റെ ഗ്രാമം അതിനായി തിരഞ്ഞെടുക്കപ്പെട്ട ഒന്നായിരുന്നു. നീല നിറത്തില്‍ മഴക്കോട്ടുപോലെയുള്ള കുപ്പ്പായങ്ങള്‍. അവ ധരിച്ച് വേണം വയലില്‍ പണിയെടുക്കേണ്ടത്. ആദ്യം ഈ കുപ്പായം വേണ്ടെന്നാണ് അച്ഛന്‍ പറഞ്ഞത്. പിന്നെ സാധാരണവസ്ത്രങ്ങള്‍ക്ക് വില കൂടുതലായതു കൊണ്ടും ഇത് സൌജന്യമായത് കൊണ്ടും അച്ഛനും അമ്മയും ഇതിനായി ചേര്‍ന്നു. കൂട്ടത്തില്‍ ചെറിയ കുപ്പായങ്ങളും കൊടുത്തിരുന്നു. അവര്‍ തന്ന ഒരു കുപ്പായവും അന്ന് എനിക്ക് പാകമായില്ല. കുപ്പായം കിട്ടാതിരുന്നത്കൊണ്ട് മാത്രം ഞാന്‍ സ്കൂളില് പോകുമായിരുന്നു.”

“കുപ്പായമുള്ളവര്‍ കൃഷിപ്പണി ചെയ്യണം എന്നായിരുന്നോ നിയമം”

“അങ്ങനെയല്ല. കുപ്പായം വളരെ വിലപിടിച്ച ഒന്നാണ്. അതിന്റെ വില മാസം തവണകളായി അടക്കുവാന്‍ ആര്‍ക്കും കഴിവില്ലാത്തതുകൊണ്ട് അതു നിര്‍മിച്ച കമ്പനി ഞങ്ങളുടെ ഗ്രാമത്തില്‍ ഒരു ഡിപ്പോ തുറന്നിരുന്നു. കുപ്പായത്തിലെ സ്വെറ്റ് പോക്കറ്റുകളില്‍ നിന്ന് അവര്‍ വിയര്‍പ്പ് ശേഖരിക്കും.പിന്നെ അതു ക്ലീന്‍ ചെയ്ത് തിരികെ കൊടുക്കും. വിയര്‍പ്പിന്റെ അളവ് അനുസരിച്ച് ഒരു നിശ്ചിതസംഖ്യ കുപ്പായത്തിന്റെ വിലയായി കമ്പനിക്ക് പോകും. എന്റെ രണ്ട് അനിയന്മാര്‍ക്ക് മാത്രമേ കുപ്പായം പാകമായുള്ളൂ. അവരുടെ വിയര്‍പ്പ് ഒന്നിനുമാകാത്തതുകൊണ്ട് അച്ഛനും അമ്മക്കും കൂടുതല്‍ വിയര്‍ക്കെണ്ടി വന്നിരുന്നു.പിന്നീടവര്‍ എല്ലായ്പ്പോളും ഇതുതന്നെ ധരിക്കാന്‍ തുടങ്ങി.ഉണ്ടായിരുന്ന മറ്റ് വസ്ത്രങ്ങള്‍ കീറിയതാണ് കാരണം. മാസങ്ങള്‍ക്ക് ശേഷം കമ്പനി വിയര്‍പ്പിന്റെ വില പുതുക്കി നിശ്ചയിച്ചു. അതോടെ നാലുപേരുടെ വിയര്‍പ്പ് തികയാതായി. എന്നിട്ടും കമ്പനിയുടെ പറ്റുപുസ്തകത്തിലെ കണക്ക് തീര്‍ക്കാനായി അവര്‍ പാടത്ത് പൊയ്ക്കൊണ്ടിരുന്നു. ”

ലാഘവത്തോടെ അയാള്‍ പറഞ്ഞ് തീര്‍ത്തെങ്കിലും എന്റെ ഞെട്ടല്‍ മാറിയില്ല. എന്റെ മുഖഭാവം കണ്ടിട്ടാവണം അയാള്‍ പറഞ്ഞു.

“ഇതുവരെ ഈ കഥ എന്തുകൊകൊണ്ടുകേട്ടില്ല എന്നാകും സര്‍ ആലോചിക്കുന്നത്. ഞങ്ങള്‍ക്ക് വാര്‍ത്തകളില്‍ സ്ഥാനം നഷ്ടപ്പെട്ടിട്ട് എത്രയോ നാളുകളായി. ചിലപ്പോള്‍തോന്നും അന്ന് കുപ്പായം പാകമാ‍യിരുന്നെങ്കില്‍ എന്ന്. ഞാന്‍ വെറുതെ അക്ഷരാഭ്യാസം നേടി. ഇപ്പോ ഇതെല്ലാം വായിക്കാന്‍ പറ്റും, അറിയാന്‍ പറ്റും. ഒരുപക്ഷേ ഞാന്‍ കൂടെ വിയര്‍ത്തിരുന്നെങ്കില്‍ കമ്പനിയുടെ കടം വേഗം വീട്ടാമായിരുന്നു. ”

“ആരെങ്കിലും കടം വീട്ടിയിരുന്നോ”

“ആ ചോദ്യം പ്രസക്തമാണ് സര്‍. ആരും തന്നെ കടം വീട്ടിയിരുന്നില്ല. മാത്രമല്ല അന്നുമുതല്‍ കുപ്പായം ധരിച്ചിരുന്ന എന്റെ സഹോദരങ്ങളും മാതാപിതാക്കളും ഇപ്പോള്‍ തീരെ വിയര്‍ക്കാതായി. വിയര്‍പ്പ് വീഴാത്ത കൃഷിയിടങ്ങളില്‍ വിളവും ഇല്ലാതായി. വിയര്‍പ്പില്ലാത്ത കുപ്പായങ്ങളില്‍ നിന്ന് കമ്പനിക്ക് തിരിച്ചടക്കാനുള്ള പണം ലഭിക്കാതായി. ഇനി എന്ത് ചെയ്യണം എന്ന് അറിയാതെ ഇരിക്കുമ്പോളാണ് ‘95ല്‍ കുപ്പായം ലഭിക്കാത്തവരെ തേടി ഈ അവസരം വന്നത്. ഞങ്ങളുടെ ഗ്രാമത്തില്‍ ആകെ 75 പേര്‍.”

സര്‍ എന്ന വിളി ഒരു അസ്വസ്ഥത ഉണ്ടാക്കിയെങ്കിലും അതിനേക്കാള്‍ എന്നെ അലട്ടിയത് ഈ സംഭവങ്ങള്‍ ഞാന്‍ എന്തുകൊണ്ട് ഒരിക്കലും കേട്ടില്ല എന്ന ചോദ്യമാ‍ണ്. അയാള്‍ പറഞ്ഞത് ശരിയാണ്. പത്രങ്ങളുടെ മുന്‍പേജുകളും വാര്‍ത്താചാനലുകളിലെ ഫ്ലാഷ് ന്യൂസും മറ്റേതൊ ലോകത്തേക്കുള്ള ചൂണ്ടുപലകയാണ്. എനിക്ക് ചുറ്റും ഞാന്‍ കാണാത്ത ഈ ലോകത്ത് ഒരുപാടുപേരുണ്ട്. ഒരുപക്ഷേ ഞാന്‍ കാണുന്നതിലും കൂടുതല്‍.

“നാളെ ഞങ്ങള്‍ക്ക് പുതിയ കുപ്പായം കിട്ടും. ഞങ്ങളുടെ ഗ്രാമത്തില്‍ ചിലകുടുംബങ്ങളില്‍ ഇനി ആരും ശേഷിക്കുന്നില്ല. അവര്‍ക്ക് വേണ്ടി, അവരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ ഞങ്ങള്‍ നാളെ ശ്രമിക്കുന്നുണ്ട്. ഇല്ലെങ്കില്‍ ഞങ്ങളുടെ വിയര്‍പ്പിന്റെ ഒരു പങ്ക് അവര്‍ക്കും കൊടുക്കും. വേറെ വഴിയില്ല.”

“അങ്ങനെ കൊടുക്കാന്‍ എല്ലാവരും തയ്യാറാകുമോ”

ചിരിച്ചു കൊണ്ട് അയാള്‍ പറഞ്ഞു. “ഉള്ളവന്‍ ഇല്ലാത്തവന് കൊടൂത്താല്‍ സോഷ്യലിസ്റ്റ് ആകുമൊ എന്ന ഭയം ഞങ്ങള്‍ക്ക് ഇതുവരെ ഇല്ല സര്‍. എല്ലാരും സമ്മതിക്കും.”

അച്ഛനും അമ്മയും ഇപ്പോള്‍ എങ്ങനെ എന്ന ചോദ്യം യുവാവിനെ ചെറുതായി തളര്‍ത്തിയ പോലെ തോന്നി.അവരുടെ അസുഖം വിയര്‍പ്പ് വരാ‍ത്തതാണ്. ഈ കുപ്പായം കൊണ്ടാണോ അങ്ങനെ സംഭവിച്ചത് എന്ന് അയാള്‍ ഭയക്കുന്നു. എങ്കിലും അയാള്‍ സ്വയം അത് അണിയാന്‍ തീരുമാനിച്ചത് നിവൃത്തികേടുകൊണ്ടാണ്.വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അയാളും വിയര്‍ക്കാതാകും. പിന്നീട് അത് മരണത്തില്‍ അവസാനിക്കുമെന്നും അയാള്‍ പറഞ്ഞു.

“ഭയം തോന്നാറില്ലേ”

“ഇല്ല സര്‍. ബാക്കിയുള്ള ഈ 75 പേര്‍ അവിവാഹിതരാണ്. ഞങ്ങളുടെ വംശാവലി ഞങ്ങളോടെ അവസാനിക്കുന്നു. അല്ലെങ്കില്‍ ഞങ്ങള്‍ നീളം കുറഞ്ഞ കാലുമായി ജനിച്ച കുഞ്ഞുങ്ങളെ പോലെയാണ്. വളരൂമ്പോള്‍ രണ്ടുകാലും ഒരുപോലെ ആകും എന്ന് കരുതി ഇരിക്കും. രണ്ടു കാലും വളരുമെന്നും ഒരിക്കലും നീളവ്യത്യാസം പരിഹരിക്കപ്പെടില്ലെന്നും അറിയാന്‍ വര്‍ഷങ്ങള്‍ എടുക്കും...”

“ഒരു വിഷമം തോന്നറുള്ളത് എന്റെ വിദ്യാഭ്യാസം ഓര്‍ത്തിട്ടാ‍ണ്. അതിന്റെ കുറിച്ചും മന്ത്രിക്ക് എഴുതിയിരുന്നു. പുതിയ പദ്ധതിയില്‍ അതിനും വഴി ഉണ്ടെന്ന് അയാള്‍ വാക്ക് തന്നിട്ടുണ്ട്. ”

യാത്രക്കൊടുവില്‍ അയാളുടെ പേരെന്തെന്ന് ഞാന്‍ ചോദിച്ചു.
“യാജ്ഞവല്‍ക്യന്‍”

തെല്ലൊരു ഞെട്ടലോടെയാണ് ഞാന്‍ ആ പേര് കേട്ടത്.തുടര്‍ന്ന് എന്തെങ്കിലും ചോദിക്കും മുന്‍പെ അയാള്‍ കണ്ണടച്ച് ഉറങ്ങാന്‍ തുടങ്ങിയിരുന്നു.

തിരുവനന്തപുരത്ത് വണ്ടിയിറങ്ങി സുഹൃത്തിന്റെ വീട്ടിലെക്ക് നടക്കുമ്പോള്‍ യാജ്ഞവല്‍ക്യന്റെ ആവശ്യങ്ങള്‍ നിറവേറണേ എന്നും ആ‍ കുപ്പായം ആ ഗ്രാ‍മത്തിന്റെ ജീവന്‍ എടുക്കല്ലേ എന്നും ഞാ‍ന്‍ ആഗ്രഹിച്ചു.ആ കുപ്പായത്തിന്റെ അപകടങ്ങള്‍ അറിയാവുന്ന അയാള്‍ ആ ഗ്രാമത്തെ രക്ഷിക്കും എന്ന് ഞാന്‍ വിശ്വസിച്ചു. പിറ്റേന്ന് വൈകിട്ട് റെയില്‍വേ സ്റ്റേഷനില്‍ എത്തും വരെ ആ ആഗ്രഹങ്ങളും വിശ്വാസങ്ങളും ഞാന്‍ സൂക്ഷിച്ച് വച്ചു. ന്നീലക്കുപ്പായാങ്ങളും തൂ‍ക്കി നടന്ന് വരുന്ന അവരെ ഞാന്‍പെട്ടെന്ന് തിരിച്ചറിഞ്ഞു. എന്നാല്‍ അതില്‍ യാജ്ഞവല്‍ക്യന്‍ മാത്രം ഉണ്ടായിരുന്നില്ല. അയാളെ പറ്റി തിരക്കിയപ്പോള്‍ അയാളെ കാണാ‍ത്തത് കൊണ്ട് അവര്‍ മടങ്ങി എന്ന് പറഞ്ഞു. എന്നാല്‍ യാജ്ഞവല്‍ക്യന്റെ ആവശ്യങ്ങളൊക്കെ നടന്നു എന്ന് കൂട്ടത്തിലൊരാ‍ള്‍ പറഞ്ഞു.

അതെങ്ങനെ എന്റെ ചോദ്യത്തിന് മറുപടിയായി ഒരു കവര്‍ ഉയര്‍ത്തി കാണിച്ചു അതിലൊരാള്‍. “ഞങ്ങളുടെയും മക്കളുടെയും വിദ്യാഭ്യാസത്തിനാണ്.” നീങ്ങിക്കൊണ്ടിരിക്കുന്ന വ്ണ്ടിയിലേക്ക് സൂക്ഷിച്ച് നോക്കി ഞാന്‍ ആ കവറില്‍ എഴുതിയത് വായിച്ചു. “യാ‍ജ്ഞവല്‍ക്യന്റെ ഛര്‍ദ്ദില്‍”... അത് കഴിച്ച് വിദ്യ നേടാന്‍ അവര്‍ക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാകണ്ടെ... ഭോഗിക്കാനുള്ള വിയര്‍പ്പില്ലാതെ അവര്‍ക്കെവിടുന്ന് കുഞ്ഞുങ്ങള്‍... ഇതെല്ലാം അവരോട് പറയാന്‍ എനിക്ക് ഭാഷ വശമില്ല എന്ന് അപ്പോഴാണ് ഞാ‍ന്‍ തിരിച്ചറിഞ്ഞത്.

Sunday 15 April 2007

ബര്‍മ ബസാര്‍

ബര്‍‌മ ബസാര്‍.എപ്രില്‍ മാസത്തിന്റെ ചൂടു സഹിക്കാന്‍ പറ്റാത്തതുകൊണ്ട് കച്ചവടം നടത്തുന്നവര്‍ പോലും കടയുടെ പുറത്ത് നില്‍ക്കുന്നു. ബര്‍മബസാറിന്റെ ഇടുങ്ങിയ, ശ്വാസം മുട്ടുന്ന വഴികളില്‍ വിദേശനിര്‍മിത വ്യാജവസ്തുക്കള്‍ വാങ്ങാന്‍ ഈ ചൂടുകാലത്തും വലിയ തിരക്കാ‍ണ്. അതിനകത്ത് കയറിയാല്‍ ശരിക്കും ശ്വാസം മുട്ടും...പക്ഷേ പാശ്ചാത്യകമ്പോളങ്ങളില്‍ മാത്രം കാണുന്ന പല വില കൂടിയ ഇലക്ട്രോണിക് ഉപകരണങ്ങളും അവിടെ കുറഞ്ഞ വിലക്ക് കിട്ടും. അതുകൊണ്ടുതന്നെ അവിടം സന്ദര്‍ശിക്കാത്ത ബാംഗ്ലൂര്‍ നിവാസികളും കുറവായിരിക്കും. ഒന്നും വാങ്ങാന്‍ വേണ്ടിയായിരുന്നില്ല ഞാന്‍ അന്ന് ബര്‍മ ബസാറില്‍ വന്നത്.സിനിമാക്കമ്പക്കാരനായ സുഹൃത്തിന് കൂട്ടുവന്നു എന്ന് മാത്രം. അവിടെ കിട്ടുന്നത്രയും വില കുറഞ്ഞ് സി.ഡി കളും മറ്റും എവിടെയും കിട്ടില്ല...കടയുടമ കൊടുത്ത ഒരു കെട്ട് സിനിമകളില്‍ അവന്‍ തല പൂഴ്ത്തി നില്‍ക്കുമ്പോള്‍ ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ പതുക്കെ പുറത്തേക്ക് നടന്നു.

ബ്രയന്‍ ലാറ 2007 എന്ന ഒരു ബോര്‍ഡ് കണ്ടപ്പോളാണ് ഞാന്‍ ആ കടയുടെ മുന്നില്‍ നിന്നത്.ക്രിക്കറ്റില്‍ ഉള്ള ചെറിയ താത്പര്യം കാരണം ഞാന്‍ ആ ബോര്‍ഡിലേക്ക് നോക്കി നിന്നു.പുതിയ എതോ ഗെയിം ആണ്.പുതിയ ഗ്രാഫിക്സ് ഓപ്ഷന്‍സ്..അങ്ങനെ പലതും എഴുതിയിരിക്കുന്നു.
“സര്‍” വളരെ വിനയത്തോടെ ഒരു ശബ്ദം... “ഇങ്ങോട്ടുവരൂ, ഇവിടെ ഇതുപോലുള്ള പുതിയ ഗെയിംസ് ഒരുപാടുണ്ട്.”ബോര്‍ഡിന്റെ പുറകിലേക്ക് നീങ്ങിയത് അയാളുടെ നീട്ടിയ കൈകളെ പിന്തുടരാന്‍.ബര്‍മബസാറിന് പരിചയമല്ലാത്ത ഒരു വേഷവിധാനമായിരുന്നു അയാ‍ളുടേത്.ഈ കട ഇവിടെ ഇതിനുമുന്‍പു കണ്ടിട്ടില്ലല്ലോ എന്ന ഒരു ചോദ്യം എന്റെ നോട്ടത്തില്‍ പ്രകടമായതുകൊണ്ടാകാം അയാള്‍ തുടര്‍ന്ന് ഇങ്ങനെ പറഞ്ഞത്... “എല്ലാറ്റിനും വിലക്കിഴിവുണ്ട് സാര്‍.എക്സ്-ബോക്സ്,പ്ലേ സ്റ്റേഷന്‍ എന്നിവയുടെതിന് പ്രത്യേക കിഴിവുകളും ഉണ്ട്.” സുഹൃത്തിന്റെ സിനിമാന്വേഷണം ഇനിയും നീണ്ടുപോകും എന്നുറപ്പുള്ളതുകൊണ്ട് ഞാന്‍ ആ ആതിഥ്യം സ്വീകരിക്കാന്‍ തീരുമാനിച്ചു.ബര്‍മ ബസാറില്‍ സാധാരണ കാണാറില്ലാത്ത ഒരു കോര്‍പ്പറേറ്റ് കസ്റ്റമര്‍ കെയര്‍ മനോഭാവം മാത്രം എനിക്ക് ഒരു അസ്വസ്ഥതയുണ്ടാക്കി.അയാള്‍ എനിക്കൊരു ലഘുലേഖ തന്നു,അതില്‍ പുതിയ എല്ലാ റിലീസുകളെ പറ്റിയും വിശദാംശങ്ങള്‍ ഉണ്ടത്രെ.എന്റെ മുന്നില്‍ വിനയത്തോടെ അയാള്‍ നിന്നു.

വിശാലമായ ഷോപ്പ്.ഇതും ബര്‍മാ ബസാറിന്റെ പതിവിനു വിപരീതമാ‍ണ്.ചില്ല് കൊണ്ടുള്ള ചുവരുകളുള്ള മുറികളില്‍ ഉള്ളത് കുട്ടികള്‍..പത്ത് വയസ്സ് പോലും കാണില്ല അവര്‍ക്ക്.അവര്‍ അനങ്ങുന്നുണ്ടോ എന്ന് എനിക്കുറപ്പില്ലായിരുന്നു.സൂക്ഷിച്ച് നോക്കിയാല്‍ ഞാന്‍ ബാലവേലക്കെതിരെ പ്രവര്‍ത്തിക്കുന്ന ആളാണോ എന്ന് അവര്‍ സംശയിക്കും.എന്നാലും അവിടെ ഇരിക്കുന്നതെല്ലാം കുട്ടികള്‍ ആണ്.ബര്‍മാ ബസാര്‍ തന്നെ നിയമത്തില്‍ നിന്നും ഒരുപാട് ദൂരെ ആയതുകൊണ്ട് ഞാന്‍ അധികം ആലോചിച്ചില്ല.

ലഘുലേഖയുടെ ആദ്യത്തെ താളുകളില്‍ കണ്ട ചില കളികള്‍ എനിക്ക് മനസ്സിലായില്ല.ഞാന്‍ പതുക്കെ താളുകള്‍ മുന്നോട്ടു മറിച്ചു.നാലമത്തെ പേജില്‍ കണ്ട തലക്കെട്ട് എന്നെ ഞെട്ടിച്ചു.

“ഇത്...”

“അതെ സര്‍. ഇതു ഒരു പുതിയ തരം ഗെയിം ആണ്.സര്‍ അങ്ങോട്ട് ഞങ്ങളുടെ ലബോറട്ടറിയിലേക്ക് നോക്കൂ.ഇത് ഇവിടത്തെ ഏറ്റവും പുതിയ ഒരു പ്രൊഡക്റ്റ് ആണ്. ഈ കുട്ടികളെ ഞങ്ങള്‍ ഈ ഗെയിം ഉണ്ടാക്കാന്‍ മാത്രം സുഡാനില്‍ നിന്ന് വരുത്തിയതാണ്. സിമുലേഷന് പകരം യഥാര്‍ഥ വികാരങ്ങള്‍ ആണ് ഇതിലുടനീളം ഞങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.”

സുഡാന്‍ എന്ന പേര് കേട്ടപ്പൊളാണ് തലക്കെട്ടിന്റെ ഗൌരവം എനിക്ക് പിടികിട്ടിയത്. 4 ഘട്ടങ്ങളായാണ് അവര്‍ ഡാര്‍ഫര്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്.ഒന്നാം ഘട്ടത്തില്‍ കുതിരപ്പുറത്ത് ആയിരം ജവാന്മാരെ നമുക്ക് കിട്ടും.അവര്‍ക്ക് ആക്രമിക്കാനുള്ള ഗ്രാമങ്ങള്‍ നമ്മള്‍ കാണിച്ചുകൊടുക്കണം.മൂന്നോ അതിലധികമോ ഗ്രാമങ്ങള്‍ 30 നിമിഷത്തിനകം ആക്രമിച്ച് അവിടത്തെ ശത്രുക്കളെ കൊന്നൊടുക്കണം.അത്യാധുനിക തോക്കുകള്‍ അവര്‍ക്കുണ്ട്.ഈ കുട്ടികളാണ് ഗ്രാഫിക്സ് കൈകാര്യം ചെയ്തത്.തോക്കുകളേന്തിയ കുതിരക്കാരുടെ മുഖത്തെ ക്രൌര്യം,അതു കാണുന്ന ഗ്രാമങ്ങളിലെ കൈയേറ്റക്കാരുടെ വികാരങ്ങള്‍,അവരുടെ കുട്ടികള്‍,ഭാര്യമാര്‍ ഇവരുടെ കീഴ്പ്പെടുന്ന സമയത്തുള്ള നിരാശ...എല്ലാം ഈ കുട്ടികള്‍ ഭംഗിയായി സിമുലേറ്റ് ചെയ്തു.ഒരു സിനിമയില്‍ പോലും ചെയ്യാന്‍ പറ്റാത്തത്ര കൃത്യതയോടെ.ആ കുട്ടികളെ കുറിച്ച് പറയുമ്പോള്‍ അയാള്‍ക്ക് വല്ലാത്ത ആവേശമായിരുന്നു.

“സാറിന്റെ കമ്പ്യൂട്ടറില്‍ നല്ല ഗ്രാഫിക്സ് കാര്‍ഡ് ഉണ്ടോ? ഇല്ലെങ്കില്‍ ഇവിടെ വാങ്ങാം.ഞങ്ങളുടെ ഈ പുതിയ ഗെയിം നല്ല മള്‍ട്ടിമീ‍ഡിയ സപ്പോര്‍ട്ടോടുണ്ടെങ്കിലേ വിചാരിച്ച ഇഫക്ട് കിട്ടുള്ളൂ.”

“രണ്ടാം ഘട്ടം എന്താണ്?” എനിക്ക് ചോദിക്കാതിരിക്കാന്‍ തോന്നിയില്ല.

“അത്‌ നമ്മുടെ കൌമാരക്കാരെ ഉദ്ദേശിച്ചുള്ളതാണ്. ഇപ്പോ എന്തിനും ഒരല്പം മസാ‍ല വേണ്ടേ സര്‍?”

എനിക്ക് മനസ്സിലായില്ല.കീഴടക്കിയ ശത്രുക്കളുടെ ഭാര്യമാരെയും പെണ്‍കുഞ്ഞുങ്ങളെയും കുതിരജവാന്മാര്‍ സ്വന്തം താവളത്തിലേക്ക് കൊണ്ടുവരും.അവരുടെ ശിക്ഷ അവിടെ വച്ചാണ്.ഇത് കാണാനായി ശത്രുക്കളുടെ ആണ്‍കുഞ്ഞുങ്ങളെ സാക്ഷിയാക്കണമത്രെ. 30 നിമിഷം കൊണ്ട് അവരുടെ ശിക്ഷ നടപ്പിലാക്കണം.ഒരു ജവാന്‍ 3 സ്ത്രീകളെ മാത്രമേ അനുഭവിക്കാവൂ. മൌസ് ഉപയോഗിക്കുന്ന സ്പീഡ് ഇതില്‍ വളരെ പ്രധാനമാണത്രെ.നിങ്ങള്‍ ഒരു ബട്ടന്‍ അമര്‍ത്തിയാല്‍ മതി.ജവാന്മാരുടെ രതിമൂര്‍ച്ഛയും, സ്ത്രീകളുടെ കരച്ചിലും എല്ലാം റിയല്‍ ആയി ചെയ്തിട്ടുണ്ട് എന്ന് അയാള്‍ പറഞ്ഞ് നിര്‍ത്തി.

“ഈ കുട്ടികള്‍ തന്നെയാണൊ ഇതും ഡിസൈന്‍ ചെയ്തത്?” എനിക്ക് വീണ്ടും ചോദിക്കാതിരിക്കാനായില്ല.

“അതെ സര്‍.ഇവരില്‍ പലരും എന്നോട് പറഞ്ഞത് അവര്‍ ഇതൊക്കെ നേരിട്ട് കണ്ടിട്ടുണ്ട് എന്നാണ്.വിശ്വസിക്കാനായില്ല... ഇവരുടെ ഭാഗ്യം.നമുക്കിതൊക്കെ കാണാന്‍ സിനിമ വേണമായിരുന്നു.അതും ഒന്നോ രണ്ടോ കാണിച്ചാലായി.ഇതിന്റെ ആദ്യത്തെ ടെസ്റ്റ് നടക്കുമ്പോള്‍ ഇവരുടെ മുഖത്തെ ഭാവങ്ങള്‍ അതുപോലെ പകര്‍ത്തിയാണ് ഗെയിമിലെ ആണ്‍കുട്ടികളുടെ ഇമേജസ് ഫൈനല്‍ ടച്ച് ചെയ്തത്‌. കുറച്ച് പെണ്‍കുട്ടികളെ കിട്ടിയാല്‍ അവരുടെ കൂടെ ഭാവങ്ങള്‍ ഒറിജിനല്‍ ആക്കാമായിരുന്നു.” അയാളുടെ വാക്കുകളില്‍ നിരാശ.

മൂന്നാം ഘട്ടത്തിന് ഇവരെ ആവശ്യമില്ല.അതില്‍ ശത്രുസംഹാരത്തിന് ശേഷം സമാധാനം പുനസ്ഥാപിക്കലാണ്.ആളൊഴിഞ്ഞ ഗ്രാമങ്ങളില്‍ ചെടികള്‍ നട്ടുപിടിപ്പിക്കണം.അവിടെ കിണറുകളില്‍ വെള്ളത്തിനു പകരം വരുന്നത് എണ്ണയാണ്.അതുകൊണ്ട് എണ്ണയില്‍ വളരുന്നത് മാത്രമേ അവിടെ നടാന്‍ പാടുള്ളൂ.

എണ്ണയില്‍ വളരുന്ന ചെടി എന്താണെന്ന് ഞാന്‍ ആലോചിച്ചുകൊണ്ടിരിക്കേ ഗ്ലാസ്സ് ലാബോറട്ടറികളില്‍ നിന്ന് ഞാന്‍ നേരത്തെ കണ്ട കുട്ടികള്‍ ഇറങ്ങി നടക്കാന്‍ തുടങ്ങി.നിശ്ശബ്ദരായി തല കുനിച്ച്. ഇവരുടെ തിരിച്ചുള്ള ഫ്ലൈറ്റ് ഇപ്പോളാണ് എന്ന് പറഞ്ഞ് എന്നെ സഹാ‍യിച്ചുകൊണ്ടിരുന്ന സെയില്‍‌സ് ബോയ് എവിടേക്കോ പോയി.

ഇവര്‍ എങ്ങോട്ട് പോകുന്നു എന്ന എന്റെ ചോദ്യത്തിന് മറുപടി ഉണ്ടായില്ല.

ലഘുലേഖയുടെ അടുത്ത പേജുകള്‍ മറിച്ചുനോക്കിയത് സുഹൃത്തുമൊത്ത് വീട്ടില്‍ ചെന്നിട്ടാണ്.5 ഘട്ടങ്ങളുള്ള റവാണ്ട,കോംഗോ,ലൈബീരിയ,നൈജീരിയ ഇങ്ങനെ ഒരു നീണ്ട നിര തന്നെയുണ്ട്.യാഥാര്‍ത്ഥ്യത്തോട്‌ അടുത്ത് നില്‍ക്കുന്ന അവതരണമാണ് എല്ലാ‍റ്റിണ്ടെയും പ്രത്യേകത. ഉപയോഗിക്കേണ്ട വിദേശനിര്‍മ്മിത ഹാ‍ര്‍ഡ് വെയര്‍ എല്ലാം ലിസ്റ്റില്‍ കൃത്യമായി കൊടുത്തിരിക്കുന്നു.

ആ കുട്ടികള്‍ എങ്ങോട്ട് പോയോ ആവോ? അവരുടെ പേരെന്താണ് എന്ന്‌ അറിയാനെങ്കിലും ഡാര്‍ഫര്‍ വാങ്ങാമായിരുന്നു എന്നെനിക്ക് തോന്നി...ഇന്നത്തെ പത്രം കാണുന്നത് വരെ. ബര്‍മാബസാറില്‍ ഇന്നലെ നടന്ന സ്ഫോടനത്തിന്റെ പേരില്‍ അറസ്റ്റിലായ സുഡാന്‍ പൌരന്മാര്‍... അബു,അലി,മൂസ എന്നിങ്ങനെ പേരുകള്‍.പേരുകേട്ടാല്‍ തന്നെ തീവ്രവാദം ഉണ്ടെന്ന് അന്താരാഷ്ട്ര സമൂഹം തിരിച്ചറിഞ്ഞ സ്ഥിതിക്ക് ഞാന്‍ കണ്ട ബര്‍മ ബസാറിലെ പുതിയ വീഡിയോ ഗെയിം ഷോപ്പ് മതിഭ്രമത്തില്‍ കവിഞ്ഞ് ഒന്നുമാകില്ലെന്ന് ഞാന്‍ തീര്‍ച്ചപ്പെടുത്തി. എന്റെ സുഹൃത്തിനോട് പോലും അതിനെ പറ്റി ഞാന്‍ പറഞ്ഞില്ല. പതുക്കെ ടി.വി. ഓണ്‍ ചെയ്ത് ഡാര്‍ഫറിന്റെ മൂന്നാം ഘട്ടത്തില്‍ എണ്ണയൊഴിച്ച് വളര്‍ത്തേണ്ട ചെടി എതാണെന്ന് ഞാന്‍ ആലോചിച്ച് കൊണ്ടിരുന്നു.

Friday 6 April 2007

ബൊമ്മനഹള്ളിയിലെ എരുമകള്‍

2004-ന്റെ അവസാനത്തിലാണ് ഞാന്‍ ഇവരെ പരിചയപ്പെടുന്നത്. ആ വര്‍ഷം എനിക്ക് കിട്ടിയ നല്ല സുഹൃത്തുക്കള്‍. ചാണകം നാറുന്ന പിന്‍കാലുകളും, ഉണങ്ങിപ്പിടിച്ച മൂത്രത്തില്‍ മുക്കിയടിക്കാനെന്ന പോലെ വീശിയാടുന്ന അറയ്ക്കുന്ന വാലും, ആരെയും കുത്താന്‍ കഴിയാത്ത വിധം വളഞ്ഞു പോയ കൊമ്പും... ഒരു സുഹൃത്തിന് വേണ്ട ഗുണവും മണവും നിറവും ഒന്നും ആ ജീവികള്‍ക്കുണ്ടായിരുന്നില്ല. പാല്‍ തുളുമ്പി നിറയുന്ന കുടം പോലുള്ള അകിടുകള്‍ ചുരത്താന്‍ തയ്യാറായിട്ടും, കറുപ്പും ചാരവും ചേര്‍ന്ന അവയുടെ നിറത്തിന്റെ വൃത്തികേട് സഹിക്കാന്‍ പറ്റാത്തതു കൊണ്ട് ഞങ്ങള്‍ അവയുടെ പാല്‍ നന്ദിനി എന്ന പേരില്‍ പാക്കറ്റുകളിലാക്കി കുടിച്ചു പോന്നു (ഇത് എന്റെ തോന്നലാണ്). ബേഗൂര്‍ റോഡിലും ഹോസൂര്‍ റോഡിലുമായി അവര്‍ ഒരു 40 പേരുണ്ടാകും (ഇത് എന്റെ മാത്രം കണക്കാണ്. കാനേഷുമാരിക്കാരുടേതല്ല).

വ്ലാദിമിര്‍ പുടിന്‍ ഇന്‍ഫോസിസ് സന്ദര്‍ശിച്ച ഒരു ദിവസമാണ് ഞാന്‍ ഇവരുമായി സൗഹൃദം സ്ഥാപിക്കുന്നത്. പതിവിലേറെ വാഹനങ്ങളും ഗതാഗതനിയന്ത്രണവും... ശബ്ദവും ചൂടും പൊടിയും സഹിക്കാന്‍ വയ്യാതെ ഞാന്‍ ഒരു മൂലക്ക് മാറി നില്‍ക്കുമ്പോളാണ് കൂട്ടത്തില്‍ വൃത്തിയുള്ള ഒരു എരുമ എന്റെ നേരെ നടക്കുന്നതായി എനിക്ക് തോന്നിയത്. റോഡില്‍ സൂര്യര‍ശ്മികളുടെ പ്രതിഫലനം കൊണ്ടും ആകപ്പാടെയുള്ള ഒരു പരിഭ്രമം കൊണ്ടും ഉള്ള ഒരു വിഭ്രാന്തിയാണെന്നാണ് ആദ്യം തോന്നിയത്. എന്നാല്‍ എന്റെ കയ്യിലുള്ള പുസ്തകത്തില്‍ തറച്ചു നോക്കി എന്റെ നേര്‍ക്ക് നടന്നു വന്നത്... അതെ... സാക്ഷാല്‍ എരുമ തന്നെ.

എരുമ: “ഹലോ... നിങ്ങളെ തന്നെ...”. ഞാന്‍ തിരിഞ്ഞ് നോക്കുന്നത് കണ്ടിട്ടാവണം അങ്ങനെ പറഞ്ഞത്.

“ഞാനോ...". വാക്കുകള്‍ പുറത്ത് വന്നില്ല.

“നമുക്കല്പം നടന്നാലോ? എന്തു തോന്നുന്നു?

“ഈ ചൂടില്‍, ഗതാഗതക്കുരുക്കില്‍ എങ്ങോട്ട് പോകാന്‍?" അത്രയും പറയാന്‍ അല്പം ധൈര്യം കിട്ടി. എരുമയുടെ മലയാളം പരുക്കനെങ്കിലും ചതിവില്ലാത്തതാണെന്ന് തോന്നി.

“എന്റെ പുറകേ നടന്നോളൂ... വഴി താനെ ഉണ്ടാകും.” ആത്മവിശ്വാസം ഉള്ള മറുപടി... ഞാന്‍ താനെ നടന്നു തുടങ്ങി.

“എന്റെ കാല്‍പ്പാടുകള്‍ മാത്രം നോക്കിയാല്‍ മതി. കാലും വാലും നിങ്ങള്‍ക്ക് അറപ്പുണ്ടാക്കും...”. എന്റെ മനസ്സറിഞ്ഞെന്ന പോലെ അയാള്‍... അല്ല... എരുമ.

ഇടത്തോട്ടൊരു തിരിവ്, വലത്തോട്ട് മറ്റൊന്ന്... ഞങ്ങള്‍ ഒരു തണലില്‍ എത്തി. എരുമ ചൂണ്ടിക്കാണിച്ചിടത്ത് ഞാന്‍ ഇരുന്നു. മുഖവുരകളില്ലാതെ എരുമ കാര്യത്തിലേക്ക് കടന്നു.

“താങ്കളുടെ കയ്യിലുള്ള ഈ പുസ്തകം... ഇതില്‍ താങ്കള്‍ വിശ്വസിക്കുന്നുണ്ടോ?”. എന്റെ ഉത്തരത്തിനു കാത്തു നില്‍ക്കുന്നത് ഒരാള്‍ മാത്രമല്ല... നിരവധി എരുമകളാണ്. 40... 50... അല്ല, അവര്‍ ഒരുപാട് പേരുണ്ട്. അത്രയും സമയത്തിനിടക്ക് ഞാന്‍ ആദ്യമായി കയ്യിലിരിക്കുന്ന പുസ്തകത്തിലേക്ക് നോക്കി...

ഡോ.കാഞ്ച ഐലയ്യയുടെ “എരുമ ദേശീയത”... മുഖചിത്രത്തിലെ എരുമ എന്റെ വഴികാട്ടിയോ?... ഞാ‍ന്‍ തലയുയര്‍ത്തിയപ്പോള്‍, അവരുടെ ആകാംക്ഷ നിറഞ്ഞ മുഖങ്ങള്‍... ചോദ്യം ഒന്നുകൂടെ.

“താങ്കള്‍ ഇതില്‍ വിശസിക്കുന്നുണ്ടോ?”

കുഴഞ്ഞുപോയി.

വിശ്വസപ്രമാണങ്ങള്‍ക്കു മുന്നില്‍ പോലും വിശ്വസിക്കുന്നു എന്ന് ഒരു ചെറിയ അവിശ്വാസത്തോടെയാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്. ഇപ്പോള്‍, ഇവരോട് ഇവരെപറ്റി എന്തു പറയാന്‍?

ഞാന്‍ പുസ്തകം വായിച്ചില്ലെന്ന് കള്ളം പറഞ്ഞ് നോക്കി. അവസാനത്തെ പേജുകളില്‍ തിരുകിവച്ചിരിക്കുന്ന ബുക്ക്‌മാര്‍ക്ക്‌ കള്ളം പറയില്ലെന്ന് അവരെന്നെ ഓര്‍മപ്പെടുത്തി.

“ഞങ്ങള്‍ക്കറിയേണ്ടത്‌ ഇത്ര മാത്രം. താങ്കള്‍ അതില്‍ വിശ്വസിക്കുന്നുണ്ടോ?”

“മുഴുവനായും അവിശ്വസിക്കുന്നില്ല”

“എന്നുവച്ചാല്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നുമില്ല എന്നര്‍ത്ഥം. എന്നാല്‍ ഞങ്ങള്‍... ഇവിടെ കൂടിയവരാരും ഇതില്‍ വിശ്വസിക്കുന്നില്ല. ഒരു ജീവിതം കെട്ടിപ്പടുക്കാന്‍‌ വേണ്ടിയാണ് ഞങ്ങള്‍ ഇവിടെ എത്തിയത്. എന്നാല്‍ മാര്‍ഗ്ഗമധ്യേ ഒരു ഫോട്ടോ എടുക്കാനെന്നു പറഞ്ഞ് ഞങ്ങളെ ഇവിടെയാക്കി. നിങ്ങള്‍ കണ്ടുകാണും... സില്‍ക്ക് ബോര്‍ഡ് ഫ്ലൈ ഓവര്‍ കയറും മുന്‍പെ തുരുമ്പിച്ച ഒരു ബോര്‍ഡ്‌... ബാംഗ്ലൂര്‍ നഗരാതിര്‍ത്തി ഇവിടെ തുടങ്ങുന്നു എന്ന്. അവിടെ തടഞ്ഞ് നിര്‍ത്തിയാണ് ഞങ്ങളുടെ ഫോട്ടോ എടുത്തത്‌. താമസിക്കാന്‍ ഇവിടെ ഇടവും തന്നു. പിന്നീടൊരിക്കലും അവരെ കണ്ടില്ല. ഒടുവില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ആ ഫോട്ടോകള്‍ ഈ പുസ്തകച്ചട്ടയില്‍ ഞാന്‍ കണ്ടു. പുസ്തകത്തില്‍ അവരെ കുറിച്ച്‌ യാതൊരു വിവരവും ഇല്ലായിരുന്നു. പുസ്തകം മുഴുവന്‍ വായിച്ചിട്ടും അവര്‍ എന്തുകൊണ്ട്‌ ഞങ്ങളുടെ പടമെടുത്തു എന്ന് എനിക്ക് മനസ്സിലായില്ല. ഇന്ന് നിങ്ങളുടെ കയ്യില്‍ ഇതു കണ്ടപ്പോള്‍ നിങ്ങളോട് ചോദിക്കാം എന്നു കരുതി. രക്ഷയില്ലെന്ന്‌ മനസ്സിലായി. ക്ഷമിക്കണം... പൊയ്ക്കോളൂ”.

എന്ത്‌ ചെയ്യണം എന്ന്‌ എനിക്ക്‌ ഒരു തീര്‍ച്ചയും ഇല്ലായിരുന്നു. ഒടുവില്‍ ധൈര്യം സംഭരിച്ച് ഞാന്‍ ഇത്ര മാത്രം ചോദിച്ചു. “പടമെടുത്തതിന് പകരം അവര്‍ വാഗ്ദാനം ചെയ്തത് എന്തായിരുന്നു?”

“ഞങ്ങളെ ഇന്ദിരാനഗറിലെ പശുക്കള്‍ ആക്കാമെന്ന്... തവിട്ടുനിറവും ചുമന്നു തുടുത്ത അകിടുകളുമുള്ള, എല്ലാവരാലും പൂജിക്കപ്പെടുന്ന, കഴുത്തില്‍ മണി കെട്ടിയ...” അയാളുടെ തൊണ്ട ഇടറി. “ഇന്നും രാത്രികാലങ്ങളില്‍ അവര്‍ വരുന്നു... ഞങ്ങളുടെ കുഞ്ഞുങ്ങളുടെ നിറഞ്ഞ അകിടിലെ പാല്‍ ശുദ്ധമായ പശുവിന്‍ പാല്‍ എന്നു പറഞ്ഞ് പാക്കറ്റിലാക്കി വില്‍ക്കുന്നു... എന്നാല്‍ ഞങ്ങള്‍ ഇന്നും......”

പുടിന്‍ തിരിച്ചു പോയി. ഇനി തിരക്കൊഴിഞ്ഞ റോഡുകള്‍. ഒഴിഞ്ഞു കിടക്കുന്ന റോഡിലൂടെ മുന്നോട്ട് നടക്കുമ്പോള്‍ ഞാന്‍ ഒന്ന്‍ മനസ്സിലാക്കി... ബാംഗ്ലൂര്‍... എന്നും പശുവിന്‍പാല്‍ കുടിക്കുന്ന പശുക്കളില്ലാത്ത നഗരമാണെന്ന്.

ഇന്ന്‌ നഗരാതിര്‍ത്തി ബൊമ്മനഹള്ളിക്കും അപ്പുറം എവിടെയോ ആണ്. എന്നാല്‍ ബൊമ്മനഹള്ളിയിലെ എരുമകള്‍ നഗരാതിര്‍ത്തി രേഖപ്പെടുത്തിയ പഴയ ആ ഫലകത്തിനടുത്ത് ഇന്ദിരാനഗറിലെ പശുക്കളാകാന്‍ കൊതിച്ചു കിടക്കുന്നു.

ഇടക്കെങ്കിലും അവയോട്‌ സത്യം പറയാന്‍ എനിക്ക് തോന്നും. പിന്നെ എന്റെ സത്യങ്ങളെ എനിക്കു തന്നെ വിശ്വാസമില്ലെന്ന് ഞാന്‍ എന്നോടു തന്നെ പറയും.

അച്ഛന്‍

തീവ്രപരിചരണ വിഭാഗത്തില്‍ ആറാം നമ്പറ് കിടക്കയില്‍
സ്വന്തം ശ്വാസകോശങ്ങളോട്‌ പൊരുതുമ്പോള്‍ ഞാന്‍ കാവല്‍ നിന്നു.
സഹായിക്കാനല്ല..നിസ്സഹായതയുടെ ആഴമളക്കാന്‍.

അവയവങ്ങള്‍ ഓരോന്നായി കയ്യൊഴിഞ്ഞപ്പോള്‍
നിലക്കാറായ ഹൃദയമിടിപ്പിന്റെ താളം കാതോര്‍ത്തു ഞാന്‍ കിടക്കകരികില്‍ നിന്നു.
തളര്‍ന്നുപോയ കൈ പിടിച്ച്...അതിനേക്കാള്‍ തളര്‍ന്ന്‌

തലക്കരികിലെ യന്ത്രങ്ങള്‍ നിശ്ചലമായപ്പോള്‍ അച്ഛനെയും ചുമന്ന് ആംബുലന്‍സില്‍
അച്ഛന്റെ കൈ പിടിച്ചു നടന്ന വഴികളിലൂടെ...............

ചന്ദനത്തിരിയുടെ മണവും ബന്ധുക്കളുടെ കരച്ചിലും അച്ഛന് മടുത്തപ്പോള്‍
കര്‍മങ്ങള്‍...
കാല് തൊട്ടപ്പോള്‍ മരണത്തിന്റെ തണുപ്പ്
അച്ഛനെ മനസ്സില്‍ പ്രാര്‍ത്ഥിച്ച്‌ ഉരുളകള്‍ പകുത്തെടുത്ത് ആത്മാവിന്..

“പൂരം നക്ഷത്രത്തില്‍ ജനിച്ച് അവിട്ടം നക്ഷത്രത്തില്‍ മരിച്ച....“
ഊണുമേശയില്‍ അച്ഛന്‍ ഇനി ഉരുളകള്‍ ഞങ്ങള്‍ക്കായി പങ്കുവക്കില്ല.
സ്വീകരണമുറിയിലെ കസേരയില്‍ അച്ഛന്‍ ഇനി ഉണ്ടാകില്ല.
അലമാരയില്‍ അച്ഛന്റെ പുസ്തകങ്ങള്‍ വായനക്കാരെ കാത്തു കഴിയും.

“പൂരം നക്ഷത്രത്തില്‍ ജനിച്ച് അവിട്ടം നക്ഷത്രത്തില്‍ മരിച്ച....“

അസ്ഥികള്‍ ശേഖരിച്ച മണ്‍കുടം പുഴയിലെ ഒഴുക്കിനൊപ്പം കാണാവുന്നതിനും അപ്പുറത്തേക്ക്‌

പുഴയിലെ ഒഴുക്ക് കൂടും മുന്‍പേ,ഞാന്‍ കരക്ക് കയറി തല തോര്‍ത്തി
തല നനഞ്ഞ് വെള്ളത്തില്‍ കളിച്ച് നടന്നാല്‍ അച്ഛന്‍ വഴക്കുപറയും.

Sunday 1 April 2007

പല്ലിയും ചിലന്തിയും

രാവിലെ ആയതു അറിഞ്ഞില്ല.വാച്ചും സൂര്യനും കള്ളം പറഞ്ഞു..കൂവാന്‍ കോഴികള്‍ ഇല്ലാത്തതുകൊണ്ട് പല്ലി ചിലക്കുന്നതു കേട്ടാണു ഉണര്‍ന്നത്.പല്ലിയെ ദേഷ്യത്തോടെ നോക്കി...ഇമ വെട്ടാതെ..അതോ ഇമ വെട്ടിയോ..അറിയില്ല.പല്ലിക്കു കണ്ണിമകള്‍ ഇല്ലെന്നു തോന്നുന്നു.എപ്പോളും തുറന്നു പിടിച്ചിരിക്കുന്ന ഉണ്ടക്കണ്ണുകള്‍..
"In my dreams...
......
I am gifted and write mighty epics.." *

ആ സ്വപ്നങ്ങളാണു നശിച്ചതു.നശിച്ച പല്ലി.ചിരിക്കുന്ന ഒരു മുഖം പോലുമില്ല ഇതിന്.എഴുതിയതൊന്നും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല..ആശയദാരിദ്ര്യം,വാക്കുകളുടെ കുറവ്..ഇതൊന്നുമല്ല...ഈ നശിച്ച പല്ലി.ആ നോട്ടത്തില്‍ നിന്നൊരു മോചനം വെണ്ടേ..വീട്ടുടമസ്ഥനു പരാതി കൊടുക്കാം,അല്ലെങ്കില്‍ ഭരണകൂടം ഇവറ്റകളെ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ പദ്ധ്തി കൊന്ടുവരട്ടെ.സ്വപ്നങ്ങളിലെ എഴുത്തുകാരന്‍ പേന കൊണ്ടു താണ്ഡവം തുടങ്ങി..പടവാളിനെക്കാള്‍ ശക്തമായ തൂലിക..അതു ആയുധമാക്കി അനീതികള്‍ക്കെതിരെ യുദ്ധം ചെയ്ത പൂര്‍വികരെ ഓര്‍ത്തു..."I am gifted.."...തിരിഞ്ഞു നോക്കിയില്ല.വെള്ളക്കടലാസ്സില്‍ പരാതി നിറഞ്ഞു.പരാതി കവറിലാക്കി പല്ലിയെ നോക്കി.അതിന്റെ ഉണ്ടക്കണ്ണുകളില്‍ ഭയം.വെറുതെ അതിനെ നോക്കി പരിഹസിക്കാന്‍ തോന്നി.അതിന്റെ പുറകില്‍ തന്നെ ഒരു എട്ടുകാലി ഇരിപ്പുന്ട്.എട്ടുകാലി അനങ്ങി,ഒന്നല്ല...ഒരു മൂന്നു നാലടി മുന്നോട്ടു വച്ചു..ഇപ്പോ പല്ലി അതിന്റെ എട്ടു കാലുകള്‍ക്കും എത്താവുന്ന ദൂരത്താണ്.എട്ടുകാലി യുദ്ധം പ്രഖ്യാപിച്ചതാണൊ എന്നൊരു സംശയം.ഞാന്‍ കട്ടിലില്‍ യുദ്ധത്തിന്റെ പ്രൈം ടൈം കവറേജ് കാണാന്‍ കിടന്നു.എട്ടുകാലിയുടെ ആദ്യത്തെ നീക്കം പല്ലിയുടെ കഴുത്തിനിട്ടായിരുന്നു..അതിന്റെ കണ്ണുകള്‍ ഒന്നു കൂടെ പുറത്തേക്കു തള്ളി വന്നു.പല്ലി കരഞ്ഞോ,പക്ഷെ പശ്ചാത്തല സംഗീതം കാരണം കേട്ടില്ല.എട്ടുകാലിയുടെ പിടുത്തം മുറുകി വന്നു,പല്ലിയെ കുറിച്ചുള്ള പരാതി ഞാന്‍ പതുക്കെ കട്ടിലിനു താഴേക്കു ഇട്ടു.
എട്ടുകാലിയുടെ പിടി മുറുകും തോറും സംഗീതം മുറുകി വന്നു.പല്ലി വാലു മുറിക്കാഞ്ഞതു എന്തെന്നു മനസ്സിലായില്ല...ആ വിദ്യ അതിനു കൈമോശം വന്നു കാണുമോ?എന്തായാലും പല്ലിയെ കുറിച്ചുള്ള പരാതിക്കത്തിനു മുകളിലേക്കു തന്നെ അതു വീണു..കൂടെ എട്ടുകാലിയും.അതു പല്ലിയുടെ കഴുത്തിലെ പിടി വിടാന്‍ തയ്യാറല്ലായിരുന്നു..ഇനി പല്ലി പിടയില്ലെന്നു ഉറപ്പുവരുത്തിക്കാണണം..എട്ടുകാലി തിരിച്ചു മുകളിലെക്ക് പോയി.എന്റെ പുതിയ സുഹ്രുത്തിനു എട്ട് കാലുകളുണ്ടു...രണ്ടുകാലുകളില്‍ ന്യൂനപക്ഷമായതിന്റെ അപകര്‍ഷതാബോധം എന്നെ പെട്ടെന്നു വിട്ടു പിരിഞ്ഞു.
എനിക്കു ചുറ്റും എട്ടുകാലി ന്ര്ത്തം ചവിട്ടാന്‍ തുടങ്ങി...അതിന്റെ താളത്തിനൊത്ത ഒരു സംഗീതം ഞാനും അറിയാതെ മൂളിപ്പോയി...മൂളല്‍ അലര്‍ച്ചയായോ എന്നൊരു സംശയം...എന്തായാലും അതിനൊടുവില്‍ എനിക്കു ചുറ്റും ഒരു ചിലന്തിവല തീര്‍ത്തു എട്ടുകാലി വിശ്രമം തുടങ്ങി.നേര്‍ത്ത ആ വലക്കുള്ളില്‍ ഇപ്പോ എല്ലാം ഉണ്ടു...വാതിലുകളും ജനലകളും ഒഴികെ.

ഒരു ചെറിയ മരക്കമ്പുകൊണ്ടു ഒരു വാതിലും ജനലും തീര്‍ക്കാന്‍ നോക്കിയപ്പോളാണു വലകളുടെ ശക്തി മനസ്സിലായത്.നല്ല ഉറപ്പുള്ള വലകള്‍,ചത്തു പോയ പല്ലിയുടെ ശരീരത്തില്‍ ഉറുമ്പുകള്‍ പോലും വന്നില്ല..വലകളുടെ സുതാര്യതയിലൂടെ സൂര്യവെളിച്ചം എത്തി നോക്കിയില്ല..അല്ല ഇപ്പോള്‍ വലകള്‍ തീര്‍ത്ത ചിലന്തി പോലും ഇവിടെ ഇല്ല..മരണപ്പെട്ട പല്ലിയും സാക്ഷിയായ ഞാനും കൊലപാതകി തീര്‍ത്ത സങ്കേതത്തില്‍..സമയം എന്തായി...നേരം വെളുത്തു കാണണം.

*(കവിത സിംബോര്‍സ്കയുടെതാണു..."In Praise of Dreams..")

Friday 30 March 2007

ആരാണീ ഒഡ്രാഡെക്ക്?

"The cares of a family man"...എന്ന ചെറുകഥയിലാണു ഒഡ്രാഡെക്കിന്റെ ജനനം.ഈ കഥയുടെ പേരു ഇതു തന്നെയാണൊ എന്നു ഇനിയും ഉറപ്പില്ല.യഥാര്‍ത്ഥപേരു “Die Sorge des Hauswaters" എന്നാണു..അതിന്റെ പരിഭാഷ ഇതു തന്നെ ആയിരിക്കാം എന്നു കരുതുന്നു.ഒഡ്രാഡെക്ക് എന്ന വാക്കിന്റെ ഉറവിടം പോലെ തന്നെ അവ്യക്തമാണു ആ ജീവിയും...ആരാണു അല്ലെങ്കില്‍ എന്താണു ഒഡ്രാഡെക്ക്?ഒരുപക്ഷെ അതു മനസ്സിലാക്കാനുള്ള നമ്മുടെ ശ്രമത്തെ നേരത്തെ കണ്ടു കൊണ്ടാവാം കാഫ്ക കഥയില്‍ തന്നെ ആ വാക്കിന്റെ അവ്യക്തമായ ഉറവിടം സൂചിപ്പിച്ചുകൊന്ടു തുടങുന്നതു.അതിന്റെ വിചിത്രമായ രൂപം മനസ്സില്‍ വരക്കാന്‍ ശ്രമിക്കും തോറും സങ്കീര്‍ണ്ണമാകുന്നു...അര്‍ത്ഥമില്ലെങ്കിലും അസ്തിത്വമുള്ള എന്തോ ഒന്നു....ഒരു പക്ഷേ നമുക്കു ശേഷവും അനേകം തലമുറകളോളം നിലനില്‍ക്കുന്ന നാം കണ്ടെത്താന്‍ എന്നും ശ്രമിച്ചുകൊണ്ടിരിക്കുന്ന ഭൌതികലോകം..അതിനെയാണു ഒഡ്രാഡെക്ക് നമുക്കു മുന്നില്‍ നിര്‍വചിക്കുന്നതു..അനിര്‍വചനീയതയാണു ഒഡ്രാഡെക്ക് നിര്‍വചിക്കുന്നതു...ഒരു അപസിദ്ധാന്തം?..അങ്ങനെയും ആകാം..

Wednesday 28 March 2007

ഒഡ്രാഡെക്ക്

പാവം ഒഡ്രാഡെക്ക്.....ചിരഞ്ജീവി ആണല്ലോ മൂപ്പര്‍..(ചിലപ്പോ എന്റെ തെറ്റിദ്ധാരണയാകാം...)എന്തായാലും ഒരു ദിശാബോധമില്ലാത്ത,പാര്‍പ്പിടമില്ലാത്ത,ജീവിതത്തില്‍ ഒന്നും ചെയ്തു തീര്‍ക്കാനില്ലാത്ത അക്കാരണങ്ങളാല്‍ അമരനായ ആ പാവം ജീവിയുടെ പേരു ഞാന്‍ എന്റെ ഈ കുറിപ്പുകളുടെ തലക്കെട്ടാക്കി.അതിന്റെ കാരണം പക്ഷെ ഒഡ്രാഡെക്കിന്റെ അനശ്വരതയല്ല,പകരം ഒഡ്രാഡെക്കിന്റെ സ്രഷ്ടാവ് പറഞ്ഞ ഈ വാക്കുകളാണ്...."Anything that dies has had some kind of activity,some kind of aim in life,which has worn out;but tht does not apply to Odradek..."